പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. പത്മകുമാര്‍ പാർട്ടിക്ക് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പാര്‍ട്ടി പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
‘പാര്‍ട്ടിക്ക് അതിന്റേതായ ചിട്ടകളുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല സ്വർണ്ണകൊള്ളയാണെന്ന് കണ്ടെത്തിയിട്ടില്ല. ചില സ്ഥലങ്ങളില്‍ ഇതും സ്വാധീനിച്ചിട്ടുണ്ട്. അതുപേലെ കുറ്റപത്രത്തിലെ കണ്ടെത്തലടക്കം പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടും. പാര്‍ട്ടി കണ്ടെത്തിയ കാര്യങ്ങളിലും വിശദീകരണം ആവശ്യപ്പെടും. അന്വേഷണ വിധേയമായാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തത്. അങ്ങനെ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിരിക്കുകയാണ്. പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്. അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’- തോമസ് ഐസക് പ്രതികരിച്ചു.
അതേസമയം ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ പാർട്ടി കടുത്ത നടപടിയിലേക്ക് പോയില്ല.

















































