തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പോലീസ് പിടികൂടിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വീട് വളഞ്ഞാണ സുഗതനെ പോലീസ് പിടികൂടിയത്. വീടിന്റെ പിൻഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഈ സമയം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിൽ കാണാം. പിടികൂടിയതിന് പിന്നാലെ സിഐ വിപിനെയും എസ്‌ഐ അഭിജിത്തിനെയും സുഗതൻ അസഭ്യം പറഞ്ഞു കൂടാതെ ഭിത്തിയിൽ ചേർത്തുനിർത്തി.
ഇതിനിടെ വീഡിയോ പകർത്തിയ ഉദ്യോഗസ്ഥന് നേരെ കുടുംബം തട്ടിക്കയറുകയായിരുന്നു. കൂടാതെ വീഡിയോ എടുക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് സുഗതന്റെ ഭാര്യ അശ്വതി ചോദിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കായാണ് വീഡിയോ പകർത്തിയതെന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥർ നൽകിയ മറുപടി.
പക്ഷെ ഈ ഘട്ടങ്ങളിലൊന്നും തന്നെ മർദ്ദിച്ചതായി അശ്വതി പറയുന്നില്ല. അദ്ദേഹം ബിജെപി കൗൺസിലറാണെന്നും നാടിന് വേണ്ടി പ്രവർത്തിച്ചയാളാണെന്നും എന്തിനാണ് പിടികൂടിയതെന്നും അശ്വതി ചോദിക്കുമ്പോൾ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി. ഇതിനിടെ അറസ്റ്റ് തടയുന്നതിന് അശ്വതി ചില ശ്രമങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ വനിതാ പോലീസുകാർ ഇല്ല എന്നിരിക്കെ സുഗതനെ ജീപ്പിൽ കയറ്റുന്നതിന് മുൻപ് തന്നെ ഭാര്യ ജീപ്പിൽ കയറാൻ ശ്രമിച്ചു. ഇതോടെ നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല തങ്ങൾ വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അശ്വതിയോട് പറഞ്ഞു. സുഗതനെ കൊണ്ടുപോകണമെന്നുള്ള കാര്യവും അവർ പറഞ്ഞു.
ഇതോടെ തന്നെയും കുടുംബത്തേയും ആക്രമിച്ചുവെന്ന് മനഃപൂർവ്വം വരുത്തി തീർക്കാൻ യുവതി ശ്രമം നടത്തിയെന്നുള്ള സംശയരമാണ് ഉയരുന്നത്. ഭർത്താവിനെ പിടികൂടാൻ വന്ന പോലീസ് തന്നെ മർദ്ദിച്ചുവെന്നും മുഖത്തടിച്ചെന്നും നടുവിൽ ചവിട്ടിയെന്നുമായിരുന്നു അശ്വതി നേരത്തേ പ്രതികരിച്ചത്. കഴുത്തിൽ കിടന്ന താലിമാല വലിച്ച് പൊട്ടിച്ചു. ഒരു വനിതാ പോലീസ് പോലും ഇല്ലാതെയാണ് പോലീസ് വീട്ടിൽ എത്തിയതെന്നും കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ വെടിവെച്ചെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് പിടിച്ചുകൊണ്ടുപോയത്. ചിക്കൻ പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നു സുഗതൻ. ഒളിവിലായിരുന്നില്ല. എട്ട് വയസായ കുട്ടി കരഞ്ഞപ്പോൾ പിടിച്ച് തള്ളിയെന്നും സുഗതന്റെ ഭാര്യ ആരോപിച്ചിരുന്നു. അതുപോലെ മകളെ പോലീസ് ആക്രമിച്ചെന്ന് അശ്വതിയുടെ പിതാവും പറഞ്ഞിരുന്നു.
അതേസമയം, ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കാനാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് പറഞ്ഞത്. സുഗതന്റെ അനുയായികളുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കുണ്ട്. ഇവർ ചികിത്സയിലാണ്. പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു.
കൂടാതെ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ പോലീസ് മറ്റൊരു കേസുമെടുത്തിട്ടുണ്ട്. സുഗതനാണ് കേസിൽ ഒന്നാം പ്രതി. സഹോദരൻ സന്ദീപാണ് രണ്ടാംപ്രതി. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികളുമുണ്ട്. വട്ടിയൂർക്കാവ് എസ്എച്ച്ഒയെയും എസ്‌ഐയെയും സുഗതൻ കഴുത്തിന് പിടിച്ചുതള്ളിയതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. സുഗതനും കൂട്ടരും എസ്‌ഐയെ മതിലിന് ചേർത്തുനിർത്തി മർദ്ദിച്ചു. പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.
അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെതിരെ ചൊവ്വാഴ്ചയായിരുന്നു പോലീസ് കാപ്പ ചുമത്തിയത്. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിൽ സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

















































