എടത്വ (ആലപ്പുഴ): യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റിനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് – ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജി(26)യാണ് മരിച്ചത്. തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം.
29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ 8) ജോർജിയയിലെ ഡോസൺ കൗണ്ടിയിലായിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസൺ ആർ 66 ഹെലികോപ്റ്ററിൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടർ ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപാണ് തകർന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോൾ വിവരം ഹെൽപ്പ്ലൈനിൽ വിളിച്ചറിയിക്കുകയായിരുന്നു.
രക്ഷാപ്രവർത്തകരെത്തി ജെസ്‌നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയിൽ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.
തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. രണ്ടു വർഷം മുൻപാണ് സാം നാട്ടിൽ വന്നു മടങ്ങിയത്. മകന്റെ വിവാഹം 6 വർഷം മുൻപ് നാട്ടിൽ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടിൽ വിവരം ലഭിച്ചത്. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
അൻസിബയുടെ നിയമനടപടി നീക്കങ്ങൾ; ‘എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു’ എന്ന് ടിനി ടോം



















































