ന്യൂഡൽഹി: വിവാഹത്തർക്ക കേസുകളിൽ ഭർത്താവിനെയും കുടുംബാംഗങ്ങളെയും കുടുക്കാൻ വ്യാജ പോക്സോ പരാതികൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നത് ആശങ്കാജനകമാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ നിയമത്തിന്റെ ദുരുപയോഗം നിരപരാധികളെ വലയ്ക്കുകയും നീതിന്യായ വ്യവസ്ഥയ്ക്ക് അധികഭാരം സൃഷ്ടിക്കുകയുമാണെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തർപ്രദേശിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാര്യ നൽകിയ പത്തിലധികം ക്രിമിനൽ കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പോക്സോയും ബലാത്സംഗക്കുറ്റവും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് കേസുകളിലുണ്ടായിരുന്നത്.
14 വയസ്സുള്ള മകളെ ഭർത്താവും ഭർതൃസഹോദരനും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പരാതികളിലൊന്ന്. എന്നാൽ, അന്വേഷണത്തിലും ലഭ്യമായ തെളിവുകളിലും നിന്ന് പരാതികൾ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് കോടതി കണ്ടെത്തി.
വിവാഹബന്ധത്തിൽ തർക്കങ്ങളും അകൽച്ചയും ഉണ്ടാകുമ്പോൾ പ്രതികാരത്തിനും സമ്മർദം ചെലുത്തുന്നതിനുമായി ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം വർധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനപീഡനവും ഗാർഹികപീഡനവും ഉൾപ്പെടെയുള്ള പല കേസുകളിലും ആരോപണങ്ങൾക്ക് മതിയായ തെളിവുകളില്ലെന്നും നിരീക്ഷിച്ചു.
സ്വകാര്യ താത്പര്യങ്ങൾക്കായി കുട്ടികളെ പോലും ഇത്തരം കേസുകളിൽ ഉപയോഗിക്കുന്ന പ്രവണത ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. വ്യാജ പരാതികൾക്ക് പ്രോത്സാഹനം നൽകാതെ അഭിഭാഷകർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.



















































