തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥ സംഘത്തിന് നേർക്കുണ്ടായ അക്രമത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ എഫ്‌ഐആർ പുറത്ത്. കണ്ടാൽ അറിയാവുന്ന മുന്നൂറ് സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസ്. ഇതിൽ 12 പേരെ തിരിച്ചറിയുകയും ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ, മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി പലവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന റെയ്ഡിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സനത് റെഡ്ഡി നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. അതേസമയം സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെ പട്ടികയും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ശ്യാം, ഇഡി ഉദ്യോഗസ്ഥൻ ഡിക്‌സൺ ഡേവിഡ്, ചില സിആർപിഎഫ് ഉദ്യോഗസ്ഥർ, കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥർ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റതായി എഫ്‌ഐആറിൽ പറയുന്നത്. മൂന്ന് കാറുകൾക്ക് പൂർണമായും നാശനഷ്ടമുണ്ടായെന്നും പറയുന്നു.
കേരള സംസ്ഥാന പ്രതിപക്ഷ നേതാവും മകളും താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ടിസി 27/2692 വീട്ടിൽനിന്ന് പരിശോധന പൂർത്തിയാക്കി കാറുകളിലായി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥ സംഘത്തെ വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങൾ കൈവശമേന്തി മുന്നൂറോളം വരുന്ന സിപിഎം സംഘം തടഞ്ഞുവെന്ന് എഫ്‌ഐആറിൽ പറയുന്നു. മൂന്നുലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ടെന്നും പറയുന്നു.
അതുപോലെ ദേഹോപദ്രവം ചെയ്ത് ഡ്യൂട്ടി തടസപ്പെടുത്തുകയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ഇവരുടെ നീക്കമെന്നും തെറിപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ സംഘത്തെ തടയുകയും ‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് മൂന്ന് കാറുകളും തടഞ്ഞെന്നും എഫ്‌ഐആറിലുണ്ട്. കൂടാതെ പരാതിക്കാരന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും കല്ലുകൊണ്ട് എറിഞ്ഞ് കാറുകൾക്ക് കേടുപാടുണ്ടാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു.


















































