തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് നടപടി. കേസിൽ പരാതിക്കാരിയുൾപ്പെടെ ഇന്നലെ മൊഴി മാറ്റിയിരുന്നു. തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞു. നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതിയിൽ വെച്ച് ഇന്നലെയിരുന്നു മൊഴിമാറ്റം.
ഒന്നാം സാക്ഷി കൂടിയായ പരാതിക്കാരിയെ വിസ്തരിക്കുമ്പോഴായിരുന്നു ഇത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയിരുന്നു. കോവളത്ത് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു എൽദോസിനെതിരായ കേസ്. എൽദോസിനെ കൂടാതെ മറ്റുരണ്ടുപേരേയും കോടതി വെറുതെ വിട്ടു. അതേസമയം താൻ മൊഴി മാറ്റിയില്ലെന്ന് പരാതിക്കാരി പറഞ്ഞെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
2022 സെപ്റ്റംബർ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. എൽദോസ് മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
അതുപോലെ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു പുറം ലോകത്തോടു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നുമാണു ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വവും നഷ്ടമായിരുന്നു. കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് എൽദോസിന്റെ സ്ഥാനാർഥിത്വം നിഷേധിക്കുകയായിരുന്നു. ലൈംഗികാതിക്രമക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കളും എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു.

















































