ലക്നൗ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 7 വിക്കറ്റിന് തകർത്ത് അവസാന സ്ഥാനക്കാരായ ലക്നൗ സൂപ്പർ ജയൻറ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 188 റൺസിൻറെ വിജയലക്ഷ്യം മിച്ചൽ മാർഷിൻറെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16.4 ഓവറിൽ ലക്നൗ മറികടന്നു. 38 പന്തിൽ 90 റൺസടിച്ച മിച്ചൽ മാർഷ് ആണ് ലക്നൗവിൻറെ ടോപ് സ്കോറർ.
ജോഷ് ഇംഗ്ലിസ് 32 പന്തിൽ 36 റൺസെടുത്തപ്പോൾ നിക്കോളാസ് പുരാനും (17 പന്തിൽ 32) മുകുൾ ചൗധരിയും(10 പന്തിൽ 13) ചേർന്ന് ലക്നൗവിന്റെ വിജയം അരക്കെട്ടിട്ട് ഉറപ്പിച്ചു. അവസാന നാലോവറിൽ 24 റൺസായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. അൻഷുൽ കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ നാലു പന്തുകളും സിക്സിന് പറത്തി നിക്കോളാസ് പുരാൻ ലക്നൗവിന് തകർപ്പൻ ജയം സമ്മാനിച്ചു.
അതേസമയം ഈ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. ജയിച്ചിരുന്നെങ്കിൽ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളിൽ ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു. അതുപോലെ 12 കളികളിൽ 12 പോയിൻറുള്ള ചെന്നൈ രാജസ്ഥാന് പിന്നിൽ ആറാം സ്ഥാനത്തേക്ക് വീണു. സീസണിലെ നാലാം ജയം നേടിയ ലക്നോ അവസാന സ്ഥാനത്ത് തന്നെയാണ്.
ചെന്നെെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ യുവതാരം കാർത്തിക് ശർമയുടെ അർധസെഞ്ചുറി മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തത്. 42 പന്തിൽ 71 റൺസെടുത്ത കാർത്തിക് ശർമയാണ് ചെന്നൈയുടെ ടോപ് സ്കോറർ. പിന്നാലെ തകർപ്പൻ ഫിനിഷിംഗുമായി ശിവം ദുബെ 16 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഡെവാൾഡ് ബ്രെവിസ് 16 പന്തിൽ 25 റൺസെടുത്തു.
അതേസമയം പതിവുപോലെ സഞ്ജു സാംസണും (20 പന്തിൽ 20 റൺസ്) നായകൻ റുതുരാജ് ഗെയ്ക്‌വാദും (9 പന്തിൽ 13) ചെന്നെെ ആരാധകരെ നിരാശപ്പെടുത്തി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് സഞ്ജു സാംസണും റുതുരാജ് ഗെയ്ക്‌വാദും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ആദ്യ രണ്ടോവറിൽ 20 റൺസെടുത്ത ചെന്നൈക്ക് പിന്നീട് ആ വേഗത നിലനിർത്താനായില്ല. മുഹമ്മദ് ഷമിയെറിഞ്ഞ മൂന്നാം ഓവറിൽ 5 റൺസ് മാത്രമാണ് സഞ്ജുവിനും റുതുരാജിനും നേടാനായത്. ആകാശ് സിംഗ് എറിഞ്ഞ നാലാം ഓവറിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് മടങ്ങി. ഒടുവിൽ പവർ പ്ലേയിലെ അവസാന ഓവറിൽ ആകാശ് സിംഗിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ സഞ്ജുവും മടങ്ങിയതോടെ ചെന്നൈയുടെ പവർ പ്ലേ 37-2ൽ ഒതുങ്ങി. പവർ പ്ലേക്ക് പിന്നാലെ രണ്ട് ബൗണ്ടറികൾ നേടി ഊർവിൽ പട്ടേലും കാർത്തിക് ശർമയും പ്രതീക്ഷ നൽകിയെങ്കിലും ആ പോരാട്ടവും അധികം നീണ്ടില്ല. എട്ടാം ഓവറിൽ ആകാശ് സിംഗ് ഊർവിൽ പട്ടേലിനെ(7 പന്തിൽ 6) ചെന്നൈയ്ക്ക് മൂന്നാം പ്രഹരമേൽപ്പിച്ചു. എന്നാൽ ക്രീസിൽ ഉറച്ചുനിന്ന കാർത്തിക്കും ഡെവാൾഡ് ബ്രെവിസും ചേർന്ന് 44 പന്തിൽ 70 റൺസ് കൂട്ടുകെട്ടിലൂടെ കരകയറ്റി.
ഇരുവരും ചേർന്ന് പതിമൂന്നാം ഓവറിൽ ചെന്നൈയെ 100 കടത്തിച്ചു. മുഹമ്മദ് ഷമിയെ സിക്സ് പറത്തി കാർത്തിക് ശർമ 35 പന്തിൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ബ്രെവിസിനെ മടക്കി മുഹമ്മദ് ഷമി ചെന്നൈക്ക് വീണ്ടും കനത്ത പ്രഹരമേൽപ്പിച്ചു. ഷഹബാസ് അഹമ്മദ് എറിഞ്ഞ പതിനാറാം ഓവറിൽ 15 റൺസടിച്ച കാർത്തിക് ശർമ അവസാന പന്തിൽ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി.












































