നെടുങ്കണ്ടം: കോട്ടയം നെടുങ്കണ്ടത്ത് യുവാവ് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ വീണ്ടും പുരയിടത്തിൽ പരിശോധനയുമായി പോലീസ്. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), ഇവരുടെ മൂന്ന മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി എന്ന സംശയത്തിന്റെ പുറത്താണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെനിന്നും അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ഏപ്രിൽ 28-ാം തീയതിയാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിനുസമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒളിവിൽപോയിരുന്ന മേരിക്കുട്ടിയുടെ ഇളയമകൻ സജിയെ പോലീസ് പിടികൂടുകയായിരുന്നു. ഏപ്രിൽ നാലിനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും, സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു. എന്നാൽ, അച്ഛൻ മാത്യുവിന്റെ തിരോധാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സജി ആവർത്തിക്കുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പിന്നാലെയാണ് പോലീസ് ഇന്ന് ഇവരുടെ പുരയിടത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്.
എട്ടുവർഷം മുമ്പാണ് മാത്യുവിനെ കാണാതായത്. അദ്ദേഹത്തെയും മകൻ സജി കൊന്ന് കുഴിച്ചുമൂടിയതാവാം എന്ന സംശയത്തിലാണ് പോലീസ്. സജി അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട വീടിന്റെ പട്ടിക്കൂടിനടുത്തുള്ള പഴയ ചാണകക്കുഴിയുടെ ഭാഗത്തായി നടത്തിയ തിരച്ചിലിലാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. ഇത് മാത്യുവിന്റേത് തന്നെയാണെന്ന് തെളിഞ്ഞാൽ സജിക്കുമേൽ ഒരു കൊലപാതകക്കുറ്റം കൂടി ചുമത്തപ്പെടും.



















































