വാഷിങ്ടൺ: ഇറാനെതിരേ യുദ്ധം ചെയ്യാൻ പിന്തുണ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ വൈറ്റ് ഹൗസ് കയറിയിറങ്ങിയിട്ടുണ്ട്. ഇതിനായി മൂന്ന് മുൻ അമേരിക്കൽ പ്രസിഡന്റുമാരെ സമീപിച്ചിരുന്നുവെന്നും അവരെല്ലാം അത് നിരസിക്കുകയായിരുന്നുവെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ വെളിപ്പെടുത്തൽ നെതന്യാഹു മുന്നോട്ടുവെച്ച ഇറാൻ യുദ്ധ പദ്ധതി ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ നിരസിച്ചെന്നാണ് ജോൺ കെറി പറഞ്ഞത്.
നേരത്തെ മുതൽ ഇറാനെതിരേ സൈനിക നടപടി സ്വീകരിക്കാൻ നെതന്യാഹു മുൻ പ്രസിഡന്റുമാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒടുവിൽ കടുത്ത ആഭ്യന്തര എതിർപ്പുകൾക്കിടയിലും ഡൊണാൾഡ് ട്രംപ്, ഈ പദ്ധതി അംഗീകരിക്കുകയായിരുന്നുവെന്നും ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ടി’ൽ സംസാരിക്കവെ കെറി വെളിപ്പെടുത്തി. നെതന്യാഹുവിന്റെ പദ്ധതിയെ ട്രംപിന്റെ സംഘത്തിലെ പ്രധാന അംഗങ്ങൾ ‘പരിഹാസ്യം’ എന്ന് വിശേഷിപ്പിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്തുക എന്ന ട്രംപിന്റെ സ്വന്തം താത്പര്യങ്ങളുമായി ഈ പദ്ധതി യോജിച്ചുപോകുന്നതായിരുന്നു. അതിന്റെ ഫലമായി ആഭ്യന്തര എതിർപ്പുകൾ അവഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ ട്രംപ് ഈ പദ്ധതിക്ക് അംഗീകാരം നൽകുകയായിരുന്നുവെന്നും കെറി പറഞ്ഞു.
വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ മുൻനിർത്തിയാണ് കെറി സംസാരിച്ചത്. ‘അമേരിക്കൻ ജനതയോട് കള്ളം പറയരുത്’ എന്നും സൈനിക നടപടികൾക്കായി അവരുടെ മക്കളെ വിട്ടുനൽകാൻ ആവശ്യപ്പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരുമാസം നീണ്ട സംഘർഷത്തിൽ ഇറാനിൽ 2,000-ത്തിലധികം പേർ മരിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും ചെയ്തു.
ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം. ഇറാനെതിരേ ഒരു വലിയ ആക്രമണത്തിന് ട്രംപിനെ സമ്മതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നെതന്യാഹുവിന്റെ വരവ്. അദ്ദേഹം ഒരു പദ്ധതിയും കൊണ്ടുവന്നു. ട്രംപിന്റെ സംഘത്തിലെ പ്രധാന അംഗങ്ങൾ പരിഹാസ്യം എന്ന് വിളിച്ച് ഈ പദ്ധതി നിരസിക്കുകയായിരുന്നു. എന്നാൽ, ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ ഒരു സാഹചര്യം നോക്കിയിരുന്ന ട്രംപിന്, നെതന്യാഹുവിന്റെ പദ്ധതി സമ്മതമായിരുന്നു. ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ, തന്റെ സംഘത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന് വിളിക്കപ്പെട്ട പദ്ധതി അംഗീകരിക്കുകയായിരുന്നുവെന്ന് കെറി ആരോപിച്ചു.














































