കാളികാവ് (മലപ്പുറം): വിവാഹം കലക്കാൻ അയൽവാസി നടത്തിയ ശ്രമത്തിൽ വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത് നാടകീയസംഭവങ്ങൾ. വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് അയൽവാസിയായ യുവതി മണ്ണു വാരിയിട്ടതോടെ കല്യാണവീട് സംഘർഷ ഭരിതമായി മാറി.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവം. മാളിയേക്കൽ ജുമാ മസ്ജിദിനു കീഴിലെ മദ്രസ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിനായുള്ള ഭക്ഷണപ്പണി നടന്നുകൊണ്ടിരുന്നത്. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണം ഒരുക്കാൻ മുറിച്ചുവെച്ച പച്ചക്കറിക്കുട്ടയിലേക്കാണ് സമീപവാസിയായ യുവതി മണ്ണു വാരിയിട്ടത്. ഇതോടെ യുവതിക്കെതിരെ നാട്ടുകാരും രംഗത്തെത്തുകയായിരുന്നു.
വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസാകമ്മിറ്റിയും തമ്മിൽ കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിന് കോടതി യുവതിക്കും കുടുംബത്തിനും അനുമതി നൽകിയിട്ടുണ്ട്. ഈ കിണറിനു സമീപത്ത് പാചകത്തിന് ഒരുക്കിവെച്ച പച്ചക്കറി ഉൾപ്പെടെയുള്ളവയിലേക്കാണ് യുവതി മണ്ണു വാരിയിട്ടത്. കിണറിന് സമീപം പാചകംചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് യുവതി എതിർപ്പ് പ്രകടിപ്പിച്ചത്.
സംഭവം അറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. വരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. രാത്രി പോലീസ് കാവലിൽ നാട്ടുകാരെല്ലാം ചേർന്ന് ഭക്ഷണം പാകംചെയ്തു. പിന്നാലെ നിശ്ചയിച്ച പ്രകാരംതന്നെ ശനിയാഴ്ച വിവാഹം നടത്തുകയും ചെയ്തു.


















































