ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ഒരു ജില്ലയിൽ തന്നെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ (വണ്ടാനം) മെഡിക്കൽ കോളേജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്നും അത് നവീകരിക്കാനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയൊരു കോളേജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ പ്രതികരിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ താൽപ്പര്യപ്രകാരമാണ് സ്വന്തം മണ്ഡലത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിൽനിന്ന് പിന്നോട്ടുപോവുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്ന് എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു ഈ അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകൾക്കും മുൻകൈ എടുത്തത്.
കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകാനുള്ള ബജറ്റ് നിർദേശത്തോടും ജി. സുധാകരൻ വിയോജിപ്പ് പ്രകടിപ്പിച്ചു. മുൻപ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ സഹായിക്കുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.














































