കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു.
‘കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ മുന്നിൽ പരാതി നൽകിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാം.’ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകി.
കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ വിലയിരുത്തി. രഞ്ജിത്തിന്റേയും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് ചിലരുടേയും മൊഴി രേഖപ്പെടുത്തി. കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രതിയെ ഒളിവിൽ പോവാൻ ആരെങ്കിലും സഹായിച്ചോയെന്നും അന്വേഷിക്കും.
അതേസമയം, അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി ഫോൺ എടുത്തില്ല. ഭീഷണിയുണ്ടായതായി മൊഴിയില്ല. ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.
















































