വിശാഖപട്ടണം: കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മച്ചേർലയിൽ കഴിഞ്ഞ മാസമാണ് സംഭവം. 22 കാരിയീയ ചൗഡേശ്വരിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊലപാതകം ആത്മഹത്യയാക്കാനും ശ്രമം നടന്നു. മാർച്ച് നാലിനാണ് ചൗഡേശ്വരി നാഗരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
തുടർന്ന് കുടുംബം പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിക്കുകയും മാർച്ച് 15 ന് മച്ചേർല ടൗൺ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ദമ്പതികളെ കണ്ടെത്തുകയും ചെയ്തു. എന്നാൽ, യുവതിയുടെ തീരുമാനം മാനിക്കാതെ ഭീഷണിപ്പെടുത്തി മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതി ജീവനൊടുക്കിയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. എന്നാൽ, യുവതിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ഇതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴികയായിരുന്നു. യുവതി ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെക്കാനും യുവതി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാനും മാച്ചർല ടൗൺ സിഐ വെങ്കിട്ട രമണ കുടുംബത്തെ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.














































