മറ്റുസംസ്ഥാനങ്ങളെ തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും ലഭ്യമായിക്കഴിഞ്ഞുവെന്നാണ് മിക്ക സർവ്വേകളും റിപ്പോർട്ടുകളും പറയുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗത സംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങൾക്കും ചുവടുറപ്പിക്കാൻ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകളെ വലിച്ചടുപ്പിക്കും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേർത്തുപിടിക്കുന്ന ക്ഷേമപ്രവർത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവർഷക്കാലയളവിൽ സമാനതകളില്ലാത്ത രീതിയിലാണ് കേരളത്തിൽ വളർന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തിൽ പ്രതിഫലിച്ചുകാണുന്നുവെന്നത് മറ്റൊരു വസ്തുത.
പ്രതിപക്ഷമുന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കപ്പുറം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും നോക്കി അവിടെയുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് ജനങ്ങൾ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിന്റെ ഉറപ്പിന്റെ കാരണവും ഇതൊക്കെയാണ്. കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ നിരക്ക് 2018നുശേഷം കുറഞ്ഞുവരുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം 2003ൽ 18 ലക്ഷം പേരാണ് കേരളത്തിൽനിന്ന് ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കിൽ 2013ൽ അത് 24 ലക്ഷത്തിലേക്ക് വർധിച്ചിരുന്നു. 2018 ആയപ്പോൾ ഇത് 21 ലക്ഷത്തിലേക്ക് കുറഞ്ഞു. 2018 ലെ സർവ്വേ പ്രകാരം കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികൾ 12 ലക്ഷമായിരുന്നെങ്കിൽ 2023ൽ അത് 18 ലക്ഷമായി. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്തതോടെയാണ് ഈ മാറ്റം പ്രകടമായിത്തുടങ്ങിയതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതായത് കേരളം കൊള്ളാമെന്ന് ആളുകൾക്ക് സ്വയം തോന്നിത്തുടങ്ങിയെന്നതിലേക്കാണ് ഈ കണക്കുകൾ കൊണ്ടുചെന്നെത്തിക്കുന്നത്.
അതുപോലെ ആളുകളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഹാപ്പി ഇൻഡക്സിലും കേരളം ഏറെ മുന്നിലാണ്. ഇൻഡ്യാ ടുഡേ 2021ൽ നടത്തിയ സർവ്വേയിലാണ് ഹാപ്പി ഇൻഡക്സിൽ കേരളം ഒന്നാമതെത്തുന്നത്. ആളോഹരി വരുമാനം, വിദ്യാഭ്യാസനിലവാരം, ആരോഗ്യപരിരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ, നിയമവാഴ്ച, പരിസ്ഥിതി, വൃത്തി, തൊഴിൽ ലഭ്യത തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിശോധിച്ചശേഷമാണ് ജനങ്ങളുടെ അഭിവൃദ്ധി നിശ്ചയിച്ച് ഹാപ്പി ഇൻഡക്സ് തീരുമാനിക്കുന്നത്. കേന്ദ്രസർക്കാരിനു കീഴിലുള്ള നിതി ആയോഗിന്റെ ഒട്ടേറെ റിപ്പോർട്ടുകളിലും പല മേഖലകളിലും കേരളം ഇന്ന് മുന്നിൽതന്നെയുണ്ട്.
ഓരോ ആളുകളും അവരവരുടെ ജീവിതനിലവാരത്തിലേക്കും അനുഭവങ്ങളിലേക്കും തിരിഞ്ഞുനോക്കിയാൽ സമാനതകളില്ലാത്ത അനുഭവങ്ങളാണ് സാക്ഷ്യപ്പെടുത്താനാകുക. ഓരോരുത്തർക്കും എടുത്തുപറയാൻ ഒന്നിലേറെ നേട്ടങ്ങളും അനുഭവങ്ങളും നൽകിയെന്നതാണ് കഴിഞ്ഞ പത്തുവർഷക്കാലത്തെ സർക്കാരുകളുടെ പ്രധാന മേന്മ. വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നിയുള്ള ജനസേവനം.
ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം വരുമാനം നിലയ്ക്കുകയും പട്ടിണിയാകുമോയെന്നു ഭയക്കുകയും ചെയ്ത കോവിഡ്
മാത്രമല്ല മഹാമാരിക്കാലത്ത് ഓരോരുത്തർക്കും കൈത്താങ്ങാകും വിധത്തിൽ സർക്കാർ പ്രവർത്തിച്ചു. ആരും പട്ടിണി കിടന്നില്ല. വരുമാന നഷ്ടത്തിനിടയിലും ആകുംവിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഓരോ വ്യക്തികൾക്കായി എത്തിക്കുകയായിരുന്നു സർക്കാർ ചെയ്തത്. പ്രതിമാസം 600 രൂപയിൽ നിന്ന് 2500 രൂപയിലേക്കാണ് പത്തുവർഷം കൊണ്ട് പെൻഷൻ ഉയർത്തിയതിലൂടെ ക്ഷേമ പെൻഷൻ മാത്രം ആശ്രയമായുള്ള ലക്ഷക്കണക്കിനു സാധാരണക്കാർക്കാണ് സർക്കാർ ആശ്വാസമായത്.
രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു ഇതെന്ന് ഓർക്കണം. പ്രതീക്ഷകൾ കൈവിട്ടുപോയ ജനതയ്ക്ക് ഒരു സർക്കാർ എങ്ങനെയൊക്കെ കൈത്താങ്ങാകാമെന്ന് കേരളം കണ്ടു. വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ സകല ആളുകളുടേയും ജീവിതനിലവാരത്തിൽ കാര്യമായ വർധനവുണ്ടാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും നഗരങ്ങൾ തമ്മിലുമുള്ള കണക്ടിവിറ്റിയിലെ വർധനവ് എല്ലായിടത്തും ദൃശ്യമാണ്. പല മേഖലകളിലും യാത്രാസമയം കുറഞ്ഞു. അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രയിലും ചരക്കുനീക്കത്തിലും ഇത് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്.
മികച്ച റോഡുകൾ യാത്രസമയം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വർധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. ഒരുദിവസമെങ്കിലും നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് ഈ വികസനത്തോട് മുഖം തിരിക്കാനാകില്ല. പതിനായിരംപേർ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ ആളെണ്ണം പറഞ്ഞ് അവഗണിക്കാതെ പുറംലോകവുമായി ബന്ധിപ്പിക്കാൻ 100 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ആദിവാസി ഉന്നതികളുൾപ്പെടെ ഒറ്റപ്പെട്ടു കിടന്ന ഒട്ടേറെ സ്ഥലങ്ങൾ ഇന്ന് പുറംലോകവുമായി മികച്ച കണക്ടിവിറ്റി നേടിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്ത് നിർമിച്ച കുമ്പിച്ചൽ കടവ് പാലംപോലുള്ളവ യാത്രാസൗകര്യത്തിലുപരി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾകൂടിയാണ്. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പാലങ്ങൾ എങ്ങനെയാണ് പരോക്ഷമായി വഴിതെളിക്കുന്നതെന്നതിന്റെ ഉദാഹരണങ്ങളിൽ ചിലതുമാത്രമാണിത്.
മുൻപ് ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രികൾ മാത്രമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായതിന്റെ പ്രധാന തെളിവ് സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണമാണ്. മരുന്നുകൾ മുതൽ ആരോഗ്യ പരിരക്ഷാ ഉപകരണങ്ങൾവരെ സൗജന്യമായി ലഭിക്കുന്നതും ലാബ് പരിശോധനകൾ ഉൾപ്പെടെ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളേയും സർക്കാർ ആശുപത്രികളിലേക്ക് എത്തിച്ചു. രോഗികളുടെ എണ്ണം വർധിച്ചതിനനുസരിച്ച് സൗകര്യങ്ങൾ പിന്നെയും വർധിപ്പിക്കാതെ തരമില്ലെന്നായി.
കിഫ്ബി ഫണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റം കൊണ്ടുവന്നതെന്നത് ഉറപ്പിച്ച് പറയാനാകും. താലൂക്ക്, ജില്ലാതല ആശുപത്രികൾക്കൊക്കെ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായി. ഒരുതവണയെങ്കിലും സർക്കാർ ആശുപത്രികളെ സമീപിക്കുന്നവർക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഇന്ന് കേരളത്തിൽ നേരിടേണ്ടിവരുന്നില്ലെന്നതാണ് യാഥാർഥ്യം.
2016ൽ അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി ഇത്തവണത്തെ കന്നി വോട്ടറാണ്. അന്നും അതിനു മുൻപുമായി അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചിരുന്നവരൊക്കെ ഇന്ന് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള കുട്ടികളാണ്. അക്കാലത്ത് ഓണപ്പരീക്ഷവരെ കാത്തിരിക്കണമായിരുന്നു പാഠപുസ്തകങ്ങൾ കിട്ടാനെന്നത് അവരാരും മറന്നിട്ടുണ്ടാകില്ല. വാർഷികപരീക്ഷയുടെ കാലമാകുമ്പോൾ അവരെയെല്ലാം അലട്ടിയിരുന്നത് കറണ്ട് കട്ട് എന്ന ഭീഷണിയായിരുന്നു. വിളക്കിലൊഴിക്കാൻ മണ്ണെണ്ണപോലും ആവശ്യത്തിനു കിട്ടാതിരുന്ന കാലത്തുനിന്നാണ് സ്കൂളടയ്ക്കും മുൻപേ പാഠപുസ്തകങ്ങൾ കയ്യിലെത്തുകയും പവർ കട്ടെന്നത് കേട്ടുകേൾവി മാത്രമാകുകയും ചെയ്ത കാലത്തേക്ക് കേരളം മാറിയത്. ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തിൽതന്നെ മാറ്റം പ്രകടമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ മാറ്റം പതിവായി പ്രതിഫലിക്കുന്നതിനാൽ ചിലപ്പോഴത് ശ്രദ്ധയ്ക്കപ്പുറമായെന്നും വരാം. പക്ഷേ, റോഡിലേക്കിറങ്ങുമ്പോൾ തോന്നുന്ന ആശ്വാസവും ചെറിയൊരു പനി വന്നാൽപോലും ഉടനടി സർക്കാർ ആശുപത്രികളിലേക്ക് പോകാൻ തോന്നുന്നതും കുട്ടികളെ ധൈര്യപൂർവ്വം പൊതുവിദ്യാലയങ്ങളിലേക്കയക്കാൻ ആളുകൾ ബോധപൂർവ്വമല്ലാതെ തീരുമാനിക്കുന്നതുമൊക്കെ അവരവരുടെ ജീവിതനിലവാരത്തിൽ സർക്കാർ സംവിധാനങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്. ആരു ഭരിച്ചാലും റോഡും പാലവുമൊക്കെ സ്വാഭാവിക വികസനത്തിന്റെ ഭാഗമായി വന്നുകൊള്ളുമെന്ന ധാരണയെ തിരുത്തുകകൂടിയായിരുന്നു കഴിഞ്ഞ രണ്ടു സർക്കാരുകൾ ചെയ്തത്.
കിഫ്ബി പോലൊരു സംവിധാനമില്ലായിരുന്നെങ്കിൽ ബിഎംബിസി നിലവാരത്തിലുള്ള മികച്ച പാതകളും ആശുപത്രികളുടേയും സ്കൂളുകളുടേയും അടിസ്ഥാനസൗകര്യ വികസനവും ആരേയും അത്ഭുതപ്പെടുത്തുന്ന, ജില്ലതോറുമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളും ഒന്നും കേരളത്തിലുണ്ടാകുമായിരുന്നില്ല. എന്തിന്, ദേശീയപാതപോലും ഇത്തത്തേതുപോലെ വികസിക്കുമായിരുന്നില്ല. റോഡും പാലവും വെറുതേ പണിയുന്നതിലല്ല ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളേയും ചേർത്തുപിടിച്ച് ഭാവിയിലേക്ക് വികസനം കരുപ്പിടിപ്പിക്കുന്നതിലാണ് കാര്യക്ഷമതയുള്ള ഭരണസംവിധാനത്തിന്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ടുപോകാനുള്ള അനുമതികൂടിയാണ് സർക്കാർ തേടുന്നത്. ഓരോരുത്തരും അവരവരുടെ ജീവിതം പറയുന്നതെന്തെന്നും കഴിഞ്ഞ പത്തുവർഷക്കാലം അത് എന്തൊക്കെ മാറ്റങ്ങളാണ് കൺമുന്നിലും ജീവിതത്തിലും സൃഷ്ടിച്ചതെന്നും കൃത്യമായി മനസ്സിലാക്കി ജനങ്ങൾ പോളിംഗ് ബൂത്തിലേക്കു പോയാൽ നെഗറ്റീവ് ക്യാംപെയ്നുകളും പ്രതികൂല ചിന്തകളും കേരളത്തിൽ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. ജനങ്ങൾ നൽകുന്ന ആ ഉറപ്പിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.













































