കൊച്ചി: മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദർശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് പ്രളയത്തിന് ശേഷം സതീശൻ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം അവിടെ ഉണ്ടായിട്ടില്ല. നിയസഭ സെക്രട്ടറിയേറ്റിൽ നിന്നും അനുമതി തേടിയില്ല. അന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ച സമയത്താണ് പറവൂർ എംഎൽഎക്ക് അനുമതി കിട്ടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണം എവിടെ എന്ന് കോൺഗ്രസ് നേതാക്കൾക്ക് അറിയില്ല. ആരുടെ അക്കൗണ്ടിലേക്ക് ആണ് പണം പോയത്. മണപ്പാട് ഫൗണ്ടേഷൻ ആണോ അതോ മാഞ്ഞാലി നവാസിൻ്റെ അക്കൗണ്ടിലേക്ക് ആണോ. സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആന കയറുന്ന സ്ഥലത്താണ് തറക്കൽ ഇട്ടിരിക്കുന്നത്. 230 വീടുകൾക്ക് പിരിച്ച പണം എവിടെയും കാണാൻ ഇല്ല. 216 വീടുകൾ എന്ന് സതീശൻ പറയുന്നത് തെറ്റാണ്. പുനർജനി വഴി ഒരു വീട് എങ്കിലും പണിത് നൽകിയിട്ടുണ്ടോ. താമസിക്കുന്ന ആളുകളുടെ വിവരം പുറത്ത് വിടണം. വീടെല്ലാം പണിതത് സ്വകാര്യ ആശുപത്രികൾ, സംഘടനകൾ എന്നിവരുടെ സഹായത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രാവിവാദത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഭാര്യ പിതാവിനെ കാണാനാണെങ്കിൽ ഒരു പരിധി വരെ മനസ്സിലാക്കാം. സ്വന്തം ചിലവിൽ അല്ല അത് ചെയ്യേണ്ടത്, പക്ഷേ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാം. പക്ഷേ അവിടെയും മുഖ്യമന്ത്രി നുണ പറഞ്ഞു. ഏത് സംരംഭകനെ കാണാനാണ് മുഖമന്ത്രി പോയത്.
ഇതിനുമുമ്പും ലക്ഷക്കണക്കിന് മനുഷ്യർ ക്യാമ്പിൽ കഴിഞ്ഞിട്ടുണ്ട്. ക്യാമ്പുകൾ മികച്ച രീതിയിൽ നടന്നിട്ടുണ്ട്. ഇപ്പോൾ ആയിരങ്ങൾ മാത്രമാണുള്ളത്. എന്നിട്ടും ക്യാമ്പുകളിൽ അസൗകര്യം മാത്രമാണ്. കടലിൽ പോയാൽ മൃതദേഹം കിട്ടാൻ വൈകുമെന്ന മുരളീധരൻ്റെ പ്രതികരണം- ഒരു തരത്തിലും രക്ഷാപ്രവർത്തനം നടക്കുന്നില്ല എന്നതിൻ്റെ തെളിവാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.






