മുംബൈ: മഹാരാഷ്ട്രയില്‍ പിതാവിനെ വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭർത്താവും മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവറിനെയാണ് മകൾ ആര്യ വിഷം കലര്‍ത്തിയ മിൽക്ക് ഷേക്ക് നൽകി കൊലപ്പെടുത്തിയത്. ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതിന് പിന്നാലെയാണ് കൊലപാതകം.
സംഭവത്തിൽ മകൾ ആര്യ ജയന്ത് ബല്ലാവർ, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2023 ഏപ്രിലിലായിരുന്നു കൊലപാതകം. ഡ്യൂട്ടിക്ക് പോകാൻ തയാറായ പിതാവിന് മിൽക്ക് ഷേക്ക് നൽകുകയായിരുന്നു.
ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു. ആര്യ ബല്ലാവർ 2022 മുതൽ പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. പൊലീസിന്റെ കണ്ടെത്തൽ പ്രകാരം, പിതാവിനെ ഇല്ലാതാക്കാൻ ആര്യയും ആശിഷും തീരുമാനിച്ചു.
വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നൽകുകയും ചെയ്തു. ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ വിവാഹജീവിതം പെട്ടെന്ന് വഷളായി. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പൊലീസ് പരിശീലനം നിർത്തലാക്കി. ഭർതൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങളിൽ ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. ഇതോടെയാണ് കഴിഞ്ഞയാഴ്ച, ആശിഷ് പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചത്.















































