പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് എകെ ബാലൻ. രാഹുലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നത്, കോൺഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എകെ ബാലൻ പറഞ്ഞു. കഴിഞ്ഞദിവസം പറഞ്ഞത് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്നാണ്, അത് കടന്ന കൈ ആയിപ്പോയി. മൂന്ന് പീഡനവും ഗർഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നതെന്ന് എകെ ബാലൻ ചോദിച്ചു.
രാഹുൽ ചെയ്ത തെറ്റുകൾക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാനെന്നും എകെ ബാലൻ പറഞ്ഞു. പാലക്കാട് ബിജെപി- കോൺഗ്രസ് ഡീൽ ഉണ്ടെന്ന് പറയില്ലെന്നും കോങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ബിജെപി വോട്ട് മറിക്കാനും മലമ്പുഴയിൽ ബിജെപി സ്ഥാനാർത്ഥിക്ക് കോൺഗ്രസ് വോട്ട് മറിക്കാനും ഡീലുണ്ടന്നും എകെ ബാലൻ പറഞ്ഞു.
അതേപോലെ ജി സുധാകരനെ മുഖ്യമന്ത്രി മൂന്നുതവണ വിളിച്ചെന്നും സുധാകരൻ പക്ഷെ പ്രതികരിച്ചില്ലെന്നും എകെ ബാലൻ വ്യക്തമാക്കി. ജി സുധാകരനെ ചെറ്റ എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ സമീപനം ചെറ്റത്തരമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എ കെ ബാലൻ വ്യക്തമാക്കി. ‘ചെറ്റത്തരം എന്നതും ചെറ്റയും തമ്മിൽ വ്യത്യാസമുണ്ട്. ചെറ്റത്തരം എന്നാൽ അൽപ്പത്തരം എന്നാണ് അർത്ഥം.
ജി സുധാകരൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ കെ സുധാകരനെ ഉത്തമ കോൺഗ്രസുകാരൻ എന്ന് വി ഡി സതീശൻ പറഞ്ഞിട്ടില്ല. ജി സുധാകരന്റെ സഹോദരനായ രക്തസാക്ഷി ഭുവനേശ്വരന്റെ തലച്ചോർ പൊട്ടിത്തെറിച്ചത് കണ്ട് തെങ്ങിൻപൂക്കുല പോലെ തച്ച് തകർത്തുവെന്നായിരുന്നു സുധാകരൻ പണ്ട് പറഞ്ഞത്. ഒരു നേരമെങ്കിലും സുധാകരൻ സ്വന്തം സഹോദരനെ ഓർത്താൽ മാനസിക സംഘർഷത്തിലാകും. ജി സുധാകരന് ചേരുന്ന പദമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എകെ ബാലൻ പറഞ്ഞു.
അതേസമയം ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ നൽകിയ വികസനത്തിൻ്റെ തുടർച്ചയാണ് ആഗ്രഹമെന്നും നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ നല്ല പദ്ധതികൾ ഏറ്റെടുക്കുമെന്നും രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പിന്തുണച്ചതെന്നും കോടതിയിൽ ഇരിക്കുന്ന വിഷയം അനുകൂലമായാലും പ്രതികൂലമായാലും അദ്ദേഹം തന്നെ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും രാഹുൽ തനിക്കുവേണ്ടി ഇറങ്ങുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.
അതുപോലെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.















































