തിരുവല്ല: ആരോഗ്യ രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗം പണ്ടാണ് വെന്റിലേറ്ററിൽ ആയിരുന്നത്. ഇതൊക്കെ ആർക്കും പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല. ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു. സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ കരുതൽ ഏറ്റവും വ്യക്തമായ മേഖലയാണ് ആരോഗ്യ മേഖല. ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചുവെന്നും അദ്ദേഹം വിശദകരിച്ചു.
കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘എന്ത് വൃത്തികേടും കാണിക്കാൻ മടിക്കാത്തവരാണ് കോൺഗ്രസ്. അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു, പടക്കം പൊട്ടിച്ചു. കോലീബി സഖ്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. നേമത്തെ ബിജെപിയുടെ ജയം ഡീലിന്റെ ഭാഗമായിരുന്നു. അന്ന് അതാരും വിശ്വസിച്ചില്ല. ഞങ്ങൾ അന്ന് പറഞ്ഞു ഇവിടെ തുറന്ന അക്കൗണ്ട് ഇവിടെ തന്നെ പൂട്ടിക്കും. അങ്ങനെയാണ് അത് പൂട്ടിക്കുകയും ശിവൻകുട്ടി വിജയിക്കുകയും ചെയ്തത്.
ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ കൃത്യതയോടെ നിലപാട് സ്വീകരിച്ചു. പരാതി ആദ്യം ഉയർന്നു വരുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിലൂടെയാണ്. ദ്വാരപാലക പീഠം കണ്ടെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ്. ഇതിന് പിന്നിൽ ദുരുദ്ദേശം എന്ന് വ്യക്തം. ഇതിന്റെ ഭാഗമായി മറ്റു കാര്യങ്ങൾ ഉയർന്നു വന്നപ്പോൾ ദേവസ്വം ബോർഡും സർക്കാരും കൃത്യമായ നിലപാടെടുത്തു. അന്വേഷണം തുടരുന്നതിനിടെ നിരവധി പരാതികൾ വന്നു. അതിൽ ഹൈക്കോടതി വ്യക്തത വരുത്തി. കുറ്റപ്രപത്രം വരാൻ വൈകിയതു കൊണ്ടാണ് പത്മകുമാറിന് ജാമ്യം കിട്ടിയത്. സിപിഎം എല്ലാ ചുമതലയിൽ നിന്നും പത്മകുമാറിനെ മാറ്റി നിർത്തി, പിണറായി പറഞ്ഞു.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഭരണമാറ്റം വേണമെന്ന പരാമർശത്തെക്കുറിച്ച് അങ്ങനെ അദ്ദേഹം പറയില്ല എന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു. ‘അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി പറയുന്ന ആളാണ്. ഈ ജനകീയ നയങ്ങൾ തുടരേണ്ടതുണ്ട് എന്നുള്ളതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിന് കൂടുതൽ തിളക്കമുള്ള വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.














































