ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന. രാജ്യത്തെ വൈദ്യുതി വ്യവസായത്തിനു നേരെയുള്ള ഏതൊരു ആക്രമണത്തിനും പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സായുധ സേനാ ആസ്ഥാനം പ്രഖ്യാപിച്ചു. ഊർജ്ജ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. മാത്രവുമല്ല, തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തിന് സമാന രീതിയിൽ ഗൾഫ് രാഷ്ട്രങ്ങളിലെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി പറഞ്ഞു.
‘യുഎസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക രാജ്യങ്ങളിലെ പവർ പ്ലാന്റുകൾ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും. അതോടൊപ്പം, ഇസ്രായേലിലെ എല്ലാ ഊർജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും, യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ എല്ലാ കമ്പനികളെയും ഉന്നം വയ്ക്കും‘. ഇറാന്റെ സൈനിക ആസ്ഥാനം മുന്നറിയിപ്പ് നല്കി.
ഇറാനിയൻ വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടാൽ മിഡിൽ ഈസ്റ്റിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ സൗകര്യങ്ങളും “തിരിച്ചറിയാൻ കഴിയാത്തവിധം നശിപ്പിക്കപ്പെടുമെന്ന്” ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് നേരത്തെ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.
ട്രംപിന്റെ ഭീഷണിയ്ക്ക് പിന്നാലെയുള്ള ഇറാന്റെ ഈ പ്രതികരണം പശ്ചിമേഷ്യയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.














































