ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ട് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അർദ്ധരാത്രിയിൽ വീഡിയോ സന്ദേശം പുറത്തിറക്കുന്നതിനുപകരം പകൽ പാർലമെന്റിൽ എത്തി രാജ്യത്തോട് വിശദീകരണം നൽകണമെന്നാണ് ഖാർഗെയുടെ ആവശ്യം.
ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി വ്യാഴാഴ്ച അർദ്ധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ വിമർശനം. ഇത്രയും ഗൗരവമുള്ള വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്നും, വീഡിയോ സന്ദേശം മാത്രം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഉത്തരവാദിത്വപരമായതും സർക്കാരിന്റെ ഔദ്യോഗിക നിലപാടുമാണെങ്കിൽ അവ പാർലമെന്റിൽ അവതരിപ്പിക്കണം. അങ്ങനെ ചെയ്താൽ പ്രതിപക്ഷത്തിന് വിഷയത്തിൽ ചർച്ച നടത്താനും സർക്കാരിനോട് മറുപടി ആവശ്യപ്പെടാനും അവസരമുണ്ടാകുമെന്നും ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച സാധാരണ വിഷയമല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും, കഴിഞ്ഞ രണ്ട് മാസത്തിനിടെ സർക്കാർ ഇതിനെതിരെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കുറ്റക്കാർക്കെല്ലാം നിലവിൽ ജയിലിലാണെന്നും വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ മുഴുവൻ സംവിധാനവും ഉപയോഗിച്ച് പുനഃപരീക്ഷ നടത്താൻ നടപടി സ്വീകരിച്ചെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

















































