വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചിട്ട് മൂന്ന് ആഴ്ചകൾ പിന്നിടുകയാണ്. അതിനിടെയിതാ ഈ യുദ്ധം ട്രംപ് എടുത്ത തെറ്റായ തീരുമാനമാണെന്ന അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ സിഐഎ മേധാവി ലിയോൺ പനേറ്റ. ‘ലോകം മുഴുവനും അമേരിക്കയ്ക്ക് ഒരിക്കലും തുറക്കാനാവാത്ത ഹോർമൂസിലേയ്ക്കും ചർച്ച ചെയ്ത് പരിഹരിക്കാനാവാത്ത വെടി നിർത്തലിലേയ്ക്കും ഉറ്റു നോക്കുകയാണ്. ഇതിനെല്ലാം കാരണക്കാരനായ ഒരേയൊരു വ്യക്തി ഡൊണാൾഡ് ട്രംപാണ്‘; അദ്ദേഹം ആരോപിക്കുന്നു. ദി ഗാർഡിയനു നല്കിയ അഭിമുഖത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ സൈനീകശക്തിയായ യുഎസ് അകപ്പെട്ടിരിക്കുന്ന വലിയ പ്രതിസന്ധി എന്ന നിലയിൽ ഇറാനെതിരെ നിലവിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് അഭിപ്രായം പ്രകടമാക്കിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) യ്ക്കും പെന്റഗണിനും നേതൃത്വം നല്കിയ ഫീസറാണ് ലിയോൺ പനേറ്റ. 2011 ൽ ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷന് ഇദ്ദേഹമാണ് മേൽനോട്ടം വഹിച്ചത്.
‘ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇറാൻ ഫലപ്രദമായി അടച്ചിരിക്കുന്നു. ഫെബ്രുവരി 28 ന് ഇസ്രായേൽ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ നഷ്ടപ്പെട്ട ഇറാൻ, ട്രംപ് “വിനോദയാത്ര” എന്ന് പറഞ്ഞ് പരിഹസിച്ചതിനുള്ള ആദ്യ പ്രഹരമായി ഹോർമൂസ് ജലപാതയെ ഒരു തുറുപ്പുചീട്ടായി ഉപയോഗിച്ചു. ഫലമോ ?എണ്ണവില കുതിച്ചുയർന്നു
ഇത് ഒരിക്കലും അപ്രതീക്ഷിതമായ ഒരു പരിണതഫലമല്ല. എല്ലാ ദേശീയ സുരക്ഷാ കൗൺസിലിലും ഇറാനെക്കുറിച്ച് നമ്മൾ സംസാരിച്ചിടത്ത് ഞാൻ പങ്കെടുത്തിട്ടുണ്ട്, ഇറാനെ തൊട്ടാൽ ഹൊർമൂസ് കടൽ പാതയിലൂടെയുള്ള ഗതാഗതം സുഗമമായി നടക്കില്ലെന്ന വിഷയം എപ്പോഴും ആ ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ അതൊന്നും അംഗീകരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറായിട്ടില്ല എന്നത് അടിസ്ഥാന തന്ത്രപരമായ ആസൂത്രണത്തിന്റെ പരാജയമാണ് ‘. അദ്ദേഹം പറഞ്ഞു.
യുദ്ധം ഉദ്ദേശിച്ചതിന് വിപരീത ഫലങ്ങളാണ് ഉണ്ടാക്കിയത്. ഖമേനിയുടെ പിൻഗാമി അദ്ദേഹത്തിന്റെ മകൻ മോജ്തബയാണ്, അദ്ദേഹം പ്രായം കുറഞ്ഞവനും, കൂടുതൽ കടുപ്പക്കാരനും, ചർച്ചകൾക്ക് വഴങ്ങാത്തയാളുമാണ്. നിലവിൽ, ട്രംപ് ഒറ്റപ്പെട്ടതായി തോന്നുന്നു. കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കണമെന്ന് ട്രംപ് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് ശേഷം ഒരു പ്രധാന നാറ്റോ രാജ്യവും പരസ്യമായി കപ്പലുകൾ അയയ്ക്കാൻ പ്രതിജ്ഞാബദ്ധമല്ല. സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെ യുദ്ധത്തിന് പോകുന്നത് സ്വയം പരാജയപ്പെടുത്തലാണെന്നതിന്റെ തെളിവാണിതെന്ന് പനേറ്റ ദി ഗാർഡിയനോട് പറഞ്ഞു , കാരണം ട്രംപ് താൻ അകറ്റിയ രാജ്യങ്ങളോട് തന്നെ സഹായം അഭ്യർത്ഥിക്കുന്നു. സ്വന്തം വിലകളയുന്നു. ഏറ്റവും ഒടുവിലായി 48 മണിക്കൂറിനുള്ളിൽ ഹൊർമൂസ് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ “ഇല്ലാതാക്കുമെന്ന്” യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഈ യുദ്ധം എങ്ങനെ അവസാനിക്കും? യാതൊരു വിധ സാധ്യതകളും കാണുന്നില്ലയെന്നും ലിയോൺ പനേറ്റ കൂട്ടിച്ചേർത്തു.
2009 ഫെബ്രുവരി മുതൽ 2011 ജൂൺ വരെ സിഐഎ മേധാവിയായിരുന്ന ലിയോൺ പനേറ്റ 2011 ജൂലൈ മുതൽ 2013 ഫെബ്രുവരി വരെ യുഎസ് പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.















































