കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം.
പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം. നിലവിലെ കോടതി വിധി ഗണേഷ് കുമാറിന് തിരിച്ചടിയായിരിക്കുകയാണ്.















































