ടെഹ്റാൻ: ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത സായുധാക്രമണത്തിലാണ് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടത്. എന്നാൽ അതിനുശേഷവും ഖമനേയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സജീവമാണ്. ഇസ്രയേൽ ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിനുപകരമായി ഇസ്രയേൽ ഭരണകൂടത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
“സയണിസ്റ്റ് ഭരണം വലിയ തെറ്റ് ചെയ്തു, അതിന്റെ പ്രത്യാഘാതങ്ങൾ ഭരണകൂടത്തെ നിരാശപ്പെടുത്തും,” പോസ്റ്റിൽ പറയുന്നു. പോസ്റ്റിലെ ചിത്രം മൂന്ന് പാനലുകളുള്ള ഒരു കൊളാഷാണ്, ഇത് ഇറാൻ്റെ മിസൈൽ ശക്തിയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. ആദ്യ പാനലിൽ ഭീമാകാരമായ ഒരു ബാലിസ്റ്റിക് മിസൈൽ വലിയ തീജ്വാലകളോടെ വിക്ഷേപിക്കുന്നു. രാത്രിയിൽ ശത്രുനഗരങ്ങളിൽ മിസൈലുകൾ പതിക്കുന്നതായി കാണാം.
മധ്യപാനലിൽ മരുഭൂമിയിൽ ഒരു മൊബൈൽ ലോഞ്ചറിലുള്ള ഇറാനിയൻ മിസൈൽ, സൈനികർ ഇറാനിയൻ പതാക വീശുന്നു. താഴത്തെ പാനലിൽ വെളുത്ത ലാബ് കോട്ട് ധരിച്ച ശാസ്ത്രജ്ഞർ ഒരു ഹൈ-ടെക് മിസൈൽ നിർമ്മാണ/അസംബ്ലി ഫെസിലിറ്റിയിൽ പ്രവർത്തിക്കുന്നത് ചിത്രീകരിക്കുന്നു.ഖമനേയിയുടെ മരണശേഷം അക്കൗണ്ട് ബയോ ഇസ്ലാമിക വിപ്ലവത്തിൻ്റെ രക്തസാക്ഷി നേതാവ് എന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മരിച്ച ഒരു വ്യക്തി നമ്മെ ആക്രമണശേഷിയുള്ള ആയുധങ്ങൾ പരിചയപ്പെടുത്തുന്നു”, മരിച്ചതിനുശേഷമുള്ള ഖമനേയിയെ ജീവിച്ചിരുന്നതിനേക്കാൾ കടുപ്പക്കാരനായി തോന്നുന്നു. മണ്ണിനടിയിലേക്ക് മടങ്ങിപ്പോകൂ!”, തുടങ്ങിയ പരിഹാസ പ്രതികരണങ്ങൾ പോസ്റ്റിന് ലഭിച്ചു.















































