കൊച്ചി: കൊച്ചിയിൽ നങ്കൂരമിട്ട് ഇറാനിയൻ പടക്കപ്പൽ. ഐആർഐഎസ് ലാവൺ പടക്കപ്പലാണ് മാർച്ച് നാലിന് സാങ്കേതിക തകരാറുകളെ തുടർന്ന് കൊച്ചി തുറമുഖത്തെത്തിയത്. കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി കൊച്ചിയിലെ നാവികതാവളത്തിലേക്ക് മാറ്റിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിന് എത്തിയ ഈ കപ്പലിനെക്കുറിച്ച് പുറംലോകത്തിന് അറിവില്ലാതിരുന്നത് വലിയ പ്രതിരോധ ചർച്ചകൾക്കും ദുരൂഹതകൾക്കും കാരണമായിരുന്നു. സമാനമായ രീതിയിൽ ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ബുഷർ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കപ്പൽ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന ഔദ്യോഗിക വിവരം പുറത്തുവരുന്നത്.
സാങ്കേതിക തകരാറുകൾ കാരണമാണ് കപ്പൽ കൊച്ചി തുറമുഖത്ത് അടുപ്പിച്ചതെന്നാണ് വിവരം. ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അഭ്യർഥന പരിഗണിച്ച് മാർച്ച് ഒന്നിന് കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിടാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു.
ഫെബ്രുവരി 26-ന് ഐആർഐഎസ് ലാവണും ഐആർഐഎസ് ബുഷറും മുംബൈയിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ലാവൺ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. കപ്പൽ അമേരിക്ക തകർത്തുവെന്നോ ഇന്ത്യൻ മഹാസമുദ്രത്തിൽ അലഞ്ഞുനടക്കുകയാണെന്നോ ഉള്ള രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ കപ്പൽ ഇന്ത്യയുടെ സുരക്ഷിത കവചത്തിലുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിലുണ്ടായിരുന്ന ഐആർഐഎസ് ബുഷർ എന്ന സൈനിക ടാങ്കർ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് സഹന്ദ് വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര സീ റിവ്യൂവിൽ പങ്കെടുത്തിരുന്നു.
നേരത്തേ ഇറാന്റെ കപ്പലായ ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവെച്ച് യുഎസ് ആക്രമിച്ചിരുന്നു. ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം. വിശാഖപട്ടണത്തുവച്ചു നടന്ന മിലൻ 2026 നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് ഇറാൻ യുദ്ധക്കപ്പൽ യുഎസ് ആക്രമിച്ചത്.
















































