ന്യൂയോർക്ക്: ഇറാനെ ആക്രമിച്ച അമേരിക്കൻ നടപടിക്കെതിരെ പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയിലാണ് വിമർശനം ഉന്നയിച്ചത്. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇറാനും തയ്യാറായതാണ്. ഈ ചർച്ചകൾ നടക്കുന്നതിനിടെ ആക്രമണം നടത്തിയത് അനാവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദ് പറഞ്ഞു. യുദ്ധം മേഖലയിലെ സമാധാനത്തെയും സുസ്ഥിരതയെയും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംയമനം പാലിക്കണം: നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും പാകിസ്ഥാൻ അപലപിച്ചു. ഈ രാജ്യങ്ങൾക്ക് പാകിസ്ഥാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾക്ക് അറബ് രാജ്യങ്ങളാണ് മധ്യസ്ഥം വഹിച്ചത്. അതിനിടെ ഉണ്ടായ സൈനിക നീക്കങ്ങൾ നിർഭാഗ്യകരമാണ്. യുഎസിനും ഇറാനും ഇടയിൽ നടന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഒമാൻ നടത്തിയ ഇടപെടലുകളെ പാകിസ്ഥാൻ പ്രത്യേകം പ്രശംസിച്ചു.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ അഭയം തേടി പാകിസ്ഥാൻ ചെന്നത് അമേരിക്കയുടെ മുന്നിലായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് പരസ്യമായി ആവർത്തിച്ച് അവകാശപ്പെട്ടത്. പാകിസ്ഥാനാകാട്ടെ സമാധാന നോബേലിന് അടക്കം ട്രംപ് യോഗ്യനാണെന്ന് പ്രഖ്യാപിക്കുകയും ഇതിനായി നാമനിർദേശം നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനെതിരായ ആക്രമണത്തെ പാകിസ്ഥാൻ വിമർശിച്ചത്. സംഘർഷം പാടില്ലെന്ന നിലപാടാണ് ഇന്ത്യയും ഉയർത്തിപ്പിടിച്ചത്. അതേസമയം ഖമേനി അടക്കമുള്ളവരുടെ മരണത്തെ ഇന്ത്യ അപലപിച്ചിട്ടില്ല.















































