ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
നടനോട് ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം. അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. പിന്നീട് ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്. 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഈ നിയമത്തിലെ 27(1)(എ), 27(1)(ഡി) വകുപ്പുകൾ പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹേതരബന്ധം, ക്രൂരത എന്നീ കാരണങ്ങളാൽ വിവാഹമോചനം തേടാൻ അനുവദിക്കുന്ന വകുപ്പുകളാണ് ഇത്. എന്നാൽ ഇതുസംബന്ധിച്ച് സംഗീതയോ, വിജയ്‌യോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.















































