ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്താകുമെന്ന നിലപാട് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. വീണ്ടും ചോദിച്ചതോടെ താരം കലിപ്പാകുകയും ചെയ്തു. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. ഇന്ത്യ മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ബാറ്റിങ് പ്രകടനത്തെയും മുഴുവൻ ടീമും ഇതുവരെ എങ്ങനെ കളിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള എന്റെ വിലയിരുത്തൽ മാത്രമാണിത്. എന്റെ അഭിപ്രായത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും മികച്ച ടീമുകളാണ്, അതുകൊണ്ടാണ് ഞാൻ ഇന്ത്യയെ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കാത്തതെന്നും പാക് താരം പറഞ്ഞു.കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം സെമിഫൈനലിൽ കയറില്ലെന്ന് ആമിർ പറഞ്ഞതിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതോടെയാണ് തന്റെ നിലപാടിന്റെ കാരണം വ്യക്തമാക്കി ആമിർ രംഗത്തെത്തിയത്. ഒരു ടോക്ക് ഷോയിലായിരുന്നു താരത്തിന്റെ വിശദീകരണം.
‘‘എന്റെ അഭിപ്രായമാണിത്. ഇന്ത്യ മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ബാറ്റിങ് പ്രകടനത്തെയും മുഴുവൻ ടീമും ഇതുവരെ എങ്ങനെ കളിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള എന്റെ വിലയിരുത്തൽ മാത്രമാണിത്. എന്റെ അഭിപ്രായത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും മികച്ച ടീമുകളാണ്, അതുകൊണ്ടാണ് ഞാൻ ഇന്ത്യയെ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കാത്തത്.’’– ആമിർ പറഞ്ഞു.
‘‘അതുപോലെ എന്റെ അഭിപ്രായം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും എന്റെ അഭിപ്രായത്തെ വെറുക്കുന്നുണ്ടെങ്കിലും, അതു നിങ്ങളുടെ കാര്യം. ഇന്ത്യ ഫൈനലിലെത്തുമെന്ന് എന്നെ നിർബന്ധിച്ച് എന്റെ വാ കൊണ്ട് പറയിപ്പിക്കണോ? അവർ ഫൈനലിൽ കയറിയാലും ഇല്ലെങ്കിലും എനിക്കെന്താണ് പ്രശ്നം. വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും സെമി ഫൈനലിലെത്തുമെന്ന് ഞാൻ കരുതുന്നു, കാരണം അവർ മികച്ച ക്രിക്കറ്റ് കളിക്കുന്നു.’’– ആമിർ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യ സെമിഫൈനിൽ കയറില്ലെന്ന് പ്രവചിച്ചുകൊണ്ടുള്ള ആമിറിന്റെ ആദ്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണു വഴി തുറന്നിരുന്നു. ‘‘പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ, എല്ലാ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് തകർന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും.’’– ആമിർ കഴിഞ്ഞ വീഡിയോയിൽ വ്യക്തമാക്കി. സൂപ്പർ എട്ട് ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലിൽ കടക്കുക.
നേരത്തേ ഇന്ത്യൻ താരം അഭിഷേക്ശർമയ്ക്കെതിരെ ആമിർ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാൻ ശ്രമിക്കുന്ന ബാറ്ററെന്നതിൽ കവിഞ്ഞ് അഭിഷേക് ശർമ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. ‘എല്ലാ പന്തുകളിലും വലിയ ഷോട്ടുകൾക്കാണ് അഭിഷേകിന്റെ ശ്രമം. അതു നന്നായി നടന്നാൽ കുഴപ്പമില്ല. അല്ലെങ്കിൽ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്സ് കളിച്ചാൽ ഒരു തവണയാകും അഭിഷേക് മികച്ച സ്കോറിലെത്തുന്നത്.’’ അഭിഷേകിന്റെ സാങ്കേതിക മികവിൽ സംശയമുണ്ടെന്നും ആമിർ പ്രതികരിച്ചു.














































