ന്യൂഡൽഹി: കേരളത്തിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണെന്ന് കേന്ദ്ര തൊഴിൽ- തൊഴിലാളി ക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ ആരോപിച്ചു. പദ്ധതിക്കാവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ കേരള സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ അഭ്യർത്ഥനയും ഇ.എസ്.ഐ കോർപ്പറേഷൻ ബോർഡിന്റെ നിർദ്ദേശവും പരിഗണിച്ചാണ് കേന്ദ്രം മെഡിക്കൽ കോളേജിന് അനുമതി നൽകിയത്. എന്നാൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അത് ഇതുവരെയും ലഭ്യമായിട്ടില്ല.
തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ, അവർക്കായി തുടങ്ങുന്ന മെഡിക്കൽ കോളേജിനെതിരെ നിൽക്കുന്നത് വൈരുദ്ധ്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഈ നിലപാട് കാരണം യുവാക്കളുടെ പഠനാവസരവും തൊഴിൽ സാധ്യതകളും ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമായാൽ 100 മുതൽ 300 വരെ ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും ധാരാളം വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതായി മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
















































