തൊടുപുഴ: കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ തകൃതിയായ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് തൊഴിലാളികൾ പണിമുടക്ക് വകവെക്കാതെ ടാറിങ് ജോലികളിൽ ഏർപ്പെട്ടത്. പണിമുടക്ക് സമരത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിനു മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജോലികൾ നടന്നത് വിവാദമായിട്ടുണ്ട്.
കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് സുമേഷിന്റെ പ്രതികരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു.
അതേസമയം പണിമുടക്ക് ദിവസം വാഹനവുമായി പോയവരേയും, സ്കൂൾ കുട്ടികളേയുമെല്ലാം പണിമുടക്ക് അനുകൂലികൾ തടഞ്ഞിരുന്നു. ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. എൽഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയുടെ ആളുകൾ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
സമരാനുകൂലികൾ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ട് അധ്യാപകരെ പൂട്ടിയിട്ടു, ചങ്ങനാശേരിയിലെ ഹോട്ടലിലെ കസേരയും മേശയും പണിമുടക്ക് അനുകൂലികൾ അടിച്ചുതകർത്തു, കോഴിക്കോട് കോയറോഡ് ജിഎം യിപിഎസ് സ്കൂളിലെ അധ്യാപകരേയും വിദ്യാർഥികളേയും ക്ലാസിൽ നിന്ന് ഇറക്കിവിട്ടു. രണ്ടു ഗേറ്റും പൂട്ടി കൊടി കുത്തി.















































