മുംബൈ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണെ കളിപ്പിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പനി ബാധിച്ച അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ശ്രീകാന്ത് പറയുന്നത്. അഭിഷേകിന് പകരം പരുക്കുമാറി തിരിച്ചെത്തുന്ന വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.
‘‘ഞാനായിരുന്നു ക്യാപ്റ്റനെങ്കിൽ മറ്റൊരു തരത്തിൽ ചിന്തിക്കുമായിരുന്നു. സഞ്ജു ഫോം ഔട്ടാണ്. പരുക്കുമാറി തിരിച്ചുവരുന്ന വാഷിങ്ടൻ സുന്ദറിനെ ഞാൻ ഓപ്പണറാക്കും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ വാഷിങ്ടൻ സുന്ദർ ഫിറ്റായിരിക്കണം. പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ അഭിഷേക് ശർമ ടീമിലേക്കു തിരിച്ചെത്തുമ്പോൾ വാഷിങ്ടൻ സുന്ദറിനെ എട്ടാം സ്ഥാനത്ത് ഉപയോഗിക്കാം. ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം.’’– ശ്രീകാന്ത് യുട്യൂബ് ചാനലിലെ വീഡിയോയിലൂടെ പ്രതികരിച്ചു.
‘‘സഞ്ജു സാംസണിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴിഞ്ഞു. എന്നിട്ടും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. നമീബിയയ്ക്കെതിരെ കളിച്ച് അഭിഷേക് ശർമ താളം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ അഭിഷേക് കളിച്ചില്ലെങ്കിൽ അതു വലിയ തിരിച്ചടിയാണ്. സഞ്ജു കളിക്കുമെന്നതു മാത്രമാണ് അതുകൊണ്ടുള്ള മാറ്റം. അദ്ദേഹം അവസരം ഉപയോഗിക്കുമോ, ഇല്ലയോ എന്നു നമുക്കു നോക്കാം.’’– കൃഷ്ണമാചാരി ശ്രീകാന്ത് വ്യക്തമാക്കി.
അതേസമയം പനിയും വയറുവേദനയും ബാധിച്ച അഭിഷേകിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ ആശുപത്രി വിട്ടെങ്കിലും അഭിഷേകിന്റെ ആരോഗ്യനിലയിൽ ടീമിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്. അഭിഷേകിന് ഇന്ന് വിശ്രമം അനുവദിച്ചാൽ സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യും. കഴിഞ്ഞ 2 ദിവസവും പരിശീലനത്തിൽ സഞ്ജു സജീവമായിരുന്നു. ബുധനാഴ്ച പരിശീലനത്തിനിടെ ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷനും പരുക്കേറ്റിരുന്നു. വിരലിനു പരുക്കേറ്റ ഇഷാൻ ചികിത്സ തേടിയെങ്കിലും നമീബിയയ്ക്കെതിരെ കളിക്കുമെന്നാണു അറിയുന്നത്.

















































