ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണത്തിൽ ആദായ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കഴിഞ്ഞ മൂന്ന് ദിവസമായി റെയ്ഡ് തുടരുകയാണ്. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയ്‌യുടെ സഹോദരൻ സിജെ ബാബു ആരോപിച്ചു. ആദായ വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്നും റോയ് യുടെ കുടുംബം ആരോപിച്ചു.
അതുപോലെ കഴിഞ്ഞ മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയ്‌യെ മാനസികമായി തളർത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ നൽകിയിരുന്നുവെന്നും കുടുംബം പറഞ്ഞു.
അതേസമയം ഇന്നലെ ഉച്ചയോടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോർപ്പറേറ്റ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടർന്ന് റോയ്‌യോട് ചില രേഖകൾ ഹാജരാക്കാൻ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും റോയ് രേഖകൾ ഹാജരാക്കിയില്ല. തുടർന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ചായിരുന്നു റോയ് നിറയൊഴിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റോയ്‌യെഉദ്യോഗസ്ഥർ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റോയ്‌യുടെ മൃതദേഹം നിലവിൽ നാരായണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂർ സ്വദേശിയാണ് റോയ്. കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയൽ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, ഗോൾഫിംഗ്, റീട്ടെയിൽ, ഇന്റർനാഷണൽ ട്രേഡിങ്ങ് (ബിൽഡിംഗ് മെറ്റീരിയൽസ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ നടപ്പിലാക്കുമ്പോൾ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യൻ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയിൽ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.
അതേസമയം കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്‌സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളിൽ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2005ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. തുടർന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിർമാണ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു സി ജെ റോയ്.













































