പാലക്കാട്: ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്.
രാവിലെ 11 മണിയോടെയാണ് കുട്ടി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റക്കിറങ്ങുന്നത് പതിവായിരുന്നതിനാൽ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ വൈകിയാണ് അറിഞ്ഞത്. ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.
തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ കുളത്തിന് അരികിൽ എത്തിയതോടെ കുളത്തിലും സമീപപ്രദേശങ്ങളിലും പോലീസ് ഇപ്പോൾ വ്യാപകമായ പരിശോധന നടത്തിവരികയാണ്.
അതേസമയം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ് സുഹാനെന്നും വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാരുമായി പിണങ്ങിയാണ് കുട്ടി ഇറങ്ങിപ്പോയതെന്നുമാണ് പ്രാഥമിക വിവരം. കുട്ടി അധികം ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും വീടിന്റെ പരിസരപ്രദേശങ്ങളിൽത്തന്നെ കുട്ടി ഉണ്ടാകാമെന്നുമാണ് പോലീസിന്റെ നിഗമനം. വീടും സമീപപ്രദേശവും കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. അതുപോലെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.


















































