പോത്തൻകോട്: സ്ഥാനാർഥിയുടെ വീട്ടിൽനിന്നും 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും പ്രവർത്തകൻ മോഷ്ടിച്ചെന്ന് പരാതി. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ആർ.വിജയനാണ് പോലീസിൽ പരാതി നൽകിയത്. തന്റെയൊപ്പം പ്രചാരണത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണു വിജയന്റെ ആരോപണം. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നു സംശയമുണ്ടെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.
എന്നും പ്രചരണത്തിനിറങ്ങുമ്പോൾ വീട് പൂട്ടിപ്പോകുന്ന സ്ഥാനാർഥി സംഭവ ദിവസം വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണു പറയുന്നത്. കയ്യിൽ കിടന്ന മോതിരം അന്നു വീട്ടിൽ ഊരിവച്ചെന്നും പറയുന്നു. പരാതിക്കാരനും ആരോപണ വിധേയനും തമ്മിൽ നേരത്തേ പണമിടപാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. പരാതിക്കു കാരണം വ്യക്തി വൈരാഗ്യമാണെന്നു സംശയിക്കുന്നതിനാൽ കേസെടുത്തില്ലെന്നും പോലീസ് അറിയിച്ചു.

















































