തിരുവനന്തപുരം: പൊന്നു കായ്ക്കുന്ന മരമാണെങ്കിലും അതു പുരയ്ക്ക് തന്നെ അപകടമുണ്ടാക്കുമെങ്കിൽ വേരോടെ വെട്ടണമെന്ന് പഴമക്കാർ പറഞ്ഞത് കോൺഗ്രസ് നടപ്പിലാക്കി. ജാമ്യാപേക്ഷ കോടതി തള്ളിയതിനു തൊട്ടുപിന്നാലെ മറ്റൊരു പുനർ ചിന്തയ്ക്കോ, കൂടിയാലോചനയ്ക്കോ നിൽക്കാതെ ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽനിന്നു പുറത്താക്കി.
രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനു പിന്നാലെയാണ് നടപടിയെന്നതിനാൽ പാർട്ടി ഇക്കാര്യത്തിൽ വ്യക്തമായൊരു തീരുമാനം എടുത്തിരുന്നുവെന്ന് വ്യക്തം. നിലവിൽ സസ്പെൻഷനിലുള്ള രാഹുലിനെ പരാതികളുടെയും റജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് അറിയിച്ചത്.
അതേസമയം ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എംഎൽഎയെ കോൺഗ്രസ് പുറത്താക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനവും മാസങ്ങൾക്കുള്ളിൽ പാർട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. നേതാക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസിന് കളങ്കമുണ്ടാക്കി. രാഹുൽ വിവാദം തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്നതു രാഹുൽ തന്നെ തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
മുൻപുതന്നെ കെ മുരളീധരൻ രാഹുലിന്റെ കാര്യത്തിൽ ബ്രഹ്മാസ്ത്രം ഉടൻ പ്രയോഗിക്കുമെന്ന് വ്യക്തമാക്കിരുന്നു. കൂടാതെ കോൺഗ്രസ് നേതാക്കളെല്ലാം രാഹുലിനെ പുറത്താക്കണമെന്ന കാര്യത്തിൽ ഒറ്റക്കെട്ടായി നിൽകുമ്പോഴാണ് രാഹുലിനെതിരെ പാർട്ടിക്കും രേഖാമൂലം പീഡനപരാതി ലഭിച്ചത്. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപു തന്നെ കടുത്ത നടപടിയിലേക്കു കടക്കാൻ നേതൃത്വം തീരുമാനിക്കുകയും ചെയ്തു.
കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയിരുന്നു. രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന പ്രതികരണവുമായാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തുവന്നത്. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. നിലവിൽ സസ്‌പെൻഷനിലായ രാഹുലിനെതിരെ തുടർനടപടികൾ സ്വീകരിക്കും. ഇപ്പോൾ ഏതാണ്ട് ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായിട്ടുണ്ട്. രാഹുലിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല സർക്കാരിനും പാർട്ടിക്കും മുന്നിൽ രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. പൊക്കിൾകൊടി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞാൽ ഞങ്ങൾക്കതിൽ ഒരു ഉത്തരവാദിത്തവുമില്ല. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. പാർട്ടി ഏല്പിച്ച കാര്യങ്ങൾ ചെയ്യാത്ത ആൾ പാർട്ടിക്ക് പുറത്താണ്.
പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇമ്മാതിരി പ്രവർത്തി ചെയ്യാൻ കഴിയില്ല. ഔദ്യോഗിക ജോലികളും പാർട്ടി ജോലികളും ഉള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യില്ല. അത്തരക്കാർ പൊതുരംഗത്ത് മാത്രമല്ല ഒരു രംഗത്തും നിൽക്കാൻ യോഗ്യരല്ല. ആർക്കും ആരെയും തിരിച്ചറിയാൻ പറ്റില്ലല്ലോ, മനസിൽ ക്യാമറ വെക്കാനാവില്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.
അതുപോലെ പൊതു രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് അത്യാവശ്യമായി വേണ്ടത് സദാചാരമാണ്. പാർട്ടിയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നാണ് നിലപാട്. അതിനെതിരെ ആര് നീങ്ങിയാലും പാർട്ടി നടപടി സ്വീകരിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാന്യതവേണം. കെപിസിസി പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ട്. പ്രസിഡന്റ് എന്ത് പറഞ്ഞുവെന്നത് ആക്ഷനിലൂടെ വരുമെന്നും കെ മുരളീധരൻ പറഞ്ഞു.












































