മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണു മുൻ എംഎൽഎയുടെ തകൃതിയായ വോട്ടുപിടിത്തം. ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി.
അതേസമയം കഴിഞ്ഞ നാലുവർഷമാി സിപിഎമ്മുമായി അകന്നുനിൽക്കുകയാണു രാജേന്ദ്രൻ. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലെന്നാണു വോട്ടു പിടിത്തത്തിൽ അദ്ദേഹത്തിന്റെ മറുപടി.
‘തിരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചപ്പോൾ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യർഥന’ – രാജേന്ദ്രൻ പ്രതികരിച്ചു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് 15 വർഷം സിപിഎം എംഎൽഎയായിരുന്ന എസ്. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അതിന് ആക്കംകൂട്ടാൻ ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ടുപിടിത്തവും.


















































