ന്യൂഡൽഹി: തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതിയായി. യൂണിറ്റ് നിർമിക്കാൻ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
അതോടൊപ്പം ജയിലിന്റെ ഭൂമിയിൽ നാഷനൽ ഫൊറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനം സ്ഥാപിക്കാനും ഭൂമി വിട്ടു നൽകാൻ കോടതി അനുമതി നൽകി. 32 ഏക്കർ ഭൂമി വീതമാണ് നാഷനൽ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുക.
നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിന് 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്.
ബ്രഹ്‌മോസിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ഭൂമി അനുവദിക്കണമെന്ന് സശസ്ത്ര സീമ ബലും ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. ഇതോടെ തലസ്ഥാനത്തിന്റെ വികസനത്തിൽ വൻകുതിപ്പിനു വഴിയൊരുക്കുന്ന പദ്ധതികൾക്കാണ് അനുമതിയാകുന്നത്.


















































