പത്തനംതിട്ട: പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരൻ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎൽഎ കെയു ജനീഷ് കുമാർ സ്ഥിരീകരിച്ചു.
അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു.
റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടർന്ന് വെട്ടിച്ചപ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.














































