ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് കേരള ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണം. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം. നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.



















































