തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ പ്രതികരിച്ചും രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇപ്പോൾ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സാധാരണ മനസാക്ഷിയുടെ മനസ്സിന്റെ വിങ്ങലാണ് ആനന്ദിന്റേതെന്നും മന്ത്രി പറഞ്ഞു.
ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് പരിശോധിക്കും. ആരൊക്കെ ഭീഷണിപ്പെടുത്തിയെന്നത് അന്വേഷിക്കും. അതോടൊപ്പം ജില്ലാ നേതാക്കൾ ഭീഷണിപ്പെടുത്തിയോ എന്ന് കണ്ടെത്തണം. ഇതിൽ രാഷ്ട്രീയം കാണേണ്ട. കിട്ടിയ അവസരം മുതലെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. ജീവൻ നഷ്ടപ്പെട്ടതിന്റെ കാരണങ്ങൾ കണ്ടെത്തണം. മറുപടിയില്ലാതെ വരുമ്പോൾ തടിയൂരാനാണ് ബിജെപിയുടെ ശ്രമം. നിരന്തരമായി കേരളത്തിൽ ഇങ്ങനെയുണ്ടാവുന്നു. ലൈംഗിക പീഡനത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്ന നേതൃത്വമാണ് ബിജെപിക്കുള്ളത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും’, വി ശിവൻകുട്ടി പറഞ്ഞു.
അതുപോലെ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാണ്. ലൈംഗിക പീഡനങ്ങളും മണ്ണ് മാഫിയ ബന്ധവും സാമ്പത്തിക തിരിമറിയും വെളിപ്പെടുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു. അതേസമയം പാലത്തായി കേസിൽ മരണം വരെ ജീവപര്യന്തം ലഭിച്ച അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. കോടതിവിധി ഉചിതമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആർഎസ്എസ് സംസ്‌കാരമാണ് അധ്യാപകനിലൂടെ കണ്ടത്. ആർഎസ്എസിന്റെ മുഖമാണ് പത്മരാജനിലൂടെ കണ്ടത്. വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ അഭിപ്രായമറിയാൻ ആഗ്രഹമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബിജെപി മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുടെ ആത്മഹത്യാശ്രമത്തിലും വി ശിവൻകുട്ടി പ്രതികരിച്ചു. അഭിപ്രായം പറയുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ്. സമൂഹത്തിൽ അപമാനിക്കുന്നത് ആർഎസ്എസിന്റെ മുഖമുദ്ര. മാഫിയ സംഘങ്ങളെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കുന്നതെന്നും കോർപ്പറേഷനിലെ ജനങ്ങൾ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ രാജീവ് ചന്ദ്രശേഖറിനെപ്പോലെ വിദ്വാനല്ല. എനിക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അറിയാം. രാജീവിന്റെ ജീവിത നിലവാരം അങ്ങനെയാണ്. രാജീവ് ദന്തഗോപുരത്തിൽ നിന്ന് വന്നയാളാണ് സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കാൻ രാജീവിന് കോഴ്‌സ് കൊടുക്കണം. ഞങ്ങൾ ആ കോഴ്‌സ് കഴിഞ്ഞവരാണ്’. മന്ത്രി പരിഹസിച്ചു. തരൂർ പൊതുവിൽ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും തരൂരിന്റെ ശബ്ദം ബിജെപിയുടെ ശബ്ദം പോലെയാണെന്നും വി ശിവൻകുട്ടി പറഞ്ഞു. തരൂർ ന്യായീകരിക്കാൻ പാടില്ലായിരുന്നുവെന്നും മനുഷ്യത്വമുള്ളവർ ഇങ്ങനെ പറയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. നേരത്തെ ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ ഭാര്യ തന്നോട് ചില കാര്യങ്ങൾ പറഞ്ഞെന്നും അവ പുറത്തുപറയാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പുറത്തുപറഞ്ഞാൽ ബിജെപി ആർഎസ്എസ് നേതാക്കൾ അകത്തുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































