പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ വൻതോതിൽ ആളുകളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നിറക്കി വോട്ട് തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ബിജെപി ബിഹാറിൽ വോട്ടുചെയ്യാനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വോട്ടർമാരെ എത്തിച്ച് വമ്പൻ തട്ടിപ്പ് നടത്തിയെന്നാണ് സൗരഭ് ഭരദ്വാജ് ആരോപിക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ സമയത്ത് ബിജെപി അവരുടെ വിശ്വസ്തരായ വോട്ടർമാരെ തിരിച്ചറിഞ്ഞുവെന്നും ഡൽഹിയിലും ഹരിയാനയിലും അവരുടെ പേരുകൾ ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അവിടെയിറക്കിയ അതേ വോട്ടർമാരെയാണ് പിന്നീട് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി ബിഹാറിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ബിജെപി അവരുടെ വോട്ടർമാരെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ സമയത്ത് കണ്ടെത്തി. ആ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കി. പിന്നീട് ലക്ഷക്കണക്കിന് വരുന്ന ആ വോട്ടർമാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവർക്കുളള ട്രെയിൻ ടിക്കറ്റ് മുതൽ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതായത്.’ എന്നാണ് സൗരഭ് ഭരദ്വാജ് ആരോപിച്ചത്.
അതുപോലെ ചഠ് പൂജയുടെ പേരിൽ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാർത്ഥ ലക്ഷ്യവും ബിഹാർ ഇലക്ഷൻ ആയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഈ പ്രത്യേക ട്രെയിനുകൾ ഛഠ് പൂജയ്ക്കുവേണ്ടി അനുവദിച്ചതാണെങ്കിൽ എന്തുകൊണ്ടാണ് അവ ഛഠ് പൂജയ്ക്ക് ശേഷവും ഓടുന്നത്? അതിനുളള കാരണം വളരെ ലളിതമാണ്. ബിഹാർ തെരഞ്ഞെടുപ്പ്. ജനാധിപത്യത്തെ വിലകൊടുത്തുവാങ്ങാൻ അവർ സർക്കാർ സംവിധാനവും പൊതുജനങ്ങളുടെ പണവും ഉപയോഗിക്കുകയാണ്’: സൗരഭ് ഭരദ്വാജ് പറഞ്ഞു.
അതേസമയം ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ൽ 57.29 ശതമാനമായിരുന്നു പോളിംഗ്. 2000-ൽ 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അതായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ.


















































