വടകര: റെയിൽവേ സ്റ്റേഷനിൽ പാളത്തിൽ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. വാണിമേൽ കുളപ്പറമ്പിൽ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്റർസിറ്റി എക്സ്പ്രസിനു മുൻപിലേക്കാണ് ഇയാൾ ഇറങ്ങിയത്. ട്രെയിനിനടിയിൽ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ കാരണം അരമണിക്കൂറോളം ട്രെയിൻ വൈകി.
അതേസമയം സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന രാഹുൽ ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരിച്ച രാഹുൽ വാണിമേൽ കുളപ്പറമ്പിൽ എ.പി.നാണുവിന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരൻ ദേവാനന്ദ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 
			
































 
                                






 
							






