തിരുവനന്തപുരം: 20 വർഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പ്രതികൾക്കായി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ്. ടിപി വധക്കേസിലെ പ്രതികളെ വിടുതൽ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചതായി റിപ്പോർട്ട്. എല്ലാ ജയിൽ സൂപ്രണ്ടുമാർക്കുമാണ് ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചിരിക്കുന്നത്.
അതേസമയം പ്രതികളെ ജയിലിൽ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോളിനാണോ ഈ അന്വേഷണമെന്ന് കത്തിൽ പറയുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണവുമായി ജയിൽ എഡിജിപി രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി ബൽറാംകുമാർ ഉപധ്യായ വ്യക്തമാക്കുന്നത്. മഹാരി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവവർ ഉൾപ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. മാഹി വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയാൽ സുരക്ഷാ പ്രശ്നമുണ്ടോയെന്നാണ് കത്തിൽ ഉദ്ദേശിച്ചതെന്നുമാണ് ജയിൽ മേധാവി എഡിജിപി ബൽറാംകുമാർ ഉപധ്യായ വിശദീകരിക്കുന്നത്.
അതേസമയം, സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെകെ രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണമെന്ന് കെകെ രമ പറഞ്ഞു. 20വർഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാൽ, പലപ്പോഴായി പരോൾ അടക്കം നൽകി അവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം നടത്തുന്നതെന്നും ഇതിൻറെ ഭാഗമായാണ് പുതിയ നീക്കമെന്നും കെകെ രമ ആരോപിച്ചു.
















































