ഇടുക്കി: ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഉൾപ്പെടെ പ്രത്യേകസഘം പരിശോധ നടത്തി. മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ് എന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന. രണ്ട് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. അടിമാലിയിൽ ഇടവിട്ട് മഴ തുടരുകയാണ് നിലവില്‍. അടിമാലി ലക്ഷംവീട് ഉന്നതിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആണ് കാരണം കണ്ടെത്താനുള്ള പരിശോധന. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് എന്ന വ്യാപക പരാതി ഉയർന്നിരുന്നു. ദേവികുളം തഹസിൽദാർ നേതൃത്വത്തിൽ തദ്ദേശം, ജിയോളജി, ദുരന്തനിവാരണം, ദേശീയപാത, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളും, മണ്ണിൻ്റെ ഘടനയിൽ ഉണ്ടായ മാറ്റങ്ങളുമാണ് പരിശോധിക്കുന്നത്.
വിശദ പരിശോധന നടത്തി നാല് ദിവസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. ഇതിനുശേഷം ആയിരിക്കും തുടർ നടപടികൾ. ജില്ലയിലെ ദേശീയപാത നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മഴ തുടരുന്നതിനാൽ അതീവ ജാഗ്രതയിലാണ് അടിമാലി ഉൾപ്പെടെയുള്ള പ്രദേശം. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയക്കും എന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. ബിജുവിന്റെ മരണത്തിൽ അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
















































