ന്യൂഡൽഹി: ബലൂചിസ്ഥാൻ പരാമർശത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. 1997ലെ പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിയാദിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്താനെയും പാക്കിസ്ഥാനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ചതിൽ നടനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ റിപ്പോർട്ട് എത്തിയത്.
കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന ‘ജോയ് ഫോറം 2025’ എന്ന പരിപാടിയിൽ ‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സിനിമ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സൽമാൻ പാക്കിസ്ഥാനേയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമർശിച്ചത്. ഷാറൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
”ഒരു ഹിന്ദി സിനിമ നിർമ്മിക്കുകയും സൗദി അറേബ്യയിൽ റിലീസ് ചെയ്യുകയും ചെയ്താൽ ഇപ്പോൾ സൂപ്പർ ഹിറ്റാകും. അതുപോലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറ് കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്.”
”ഇവിടെ ബലൂചിസ്താനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാക്കിസ്ഥാനിൽ നിന്നുള്ളവരുണ്ട് എല്ലാ രാജ്യക്കാരും ഇവിടെ ജോലി എടുക്കുന്നുണ്ട്” എന്നായിരുന്നു സൽമാൻ പറഞ്ഞത്. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. അതേസമയം, ബലൂചിസ്താന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സംഘടനകൾ സൽമാന്റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.















































