തിരുവനന്തപുരം ∙ സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് ധനികനായ ആളാണ് ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗമാണ് അദ്ദേഹം.
ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു മുരാരിയുടെ പിതാവിന്. ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്കുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്. മുരാരിയുടെ ബാങ്കിടപാടുകളുടെ അടക്കമുള്ള രേഖകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്.
പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.















































