കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്മിനയാണ്(38) മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന ലോഡ്ജിലെ റിസപ്‍ഷനിസ്റ്റ് ഒളിവിലാണ്. കോട്ടയം ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ്(30) എന്ന വിലാസമാണ് അഞ്ചു ദിവസം മുൻപ് ജോലിക്കു കയറുമ്പോൾ ഇയാൾ നൽകിയിട്ടുള്ളത്.
ആറ്റിങ്ങൽ മൂന്നുമുക്ക് വാട്ടർസപ്ലൈ റോഡ് ഗ്രീൻ ഇൻ ലോഡ്ജിലാണ് സംഭവം.ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത്. മുറി വാടകയ്‌ക്കെടുത്തശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാൾ മറ്റു ജീവനക്കാർക്കൊപ്പം റിസപ്ഷനിലെത്തി. രാത്രി 1.30ഓടെ ഇയാൾ മുറിയിലേക്കു പോയെന്നാണ് മറ്റു ജീവനക്കാർ പോലീസിനോടു പറഞ്ഞത്.
രാവിലെ ഇരുവരെയും കാണാത്തതിനെത്തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടി വിളിച്ചുനോക്കിയെങ്കിലും തുറന്നില്ല. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയിൽ കണ്ടത്. കട്ടിലിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളിൽ മുറിവുകളുമുണ്ട്. മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 4.30-ന് ജോബി ലോഡ്ജിനു പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

















































