കോയമ്പത്തൂർ: കടുത്ത മാനസിക സമ്മർദത്തിലായിരുന്ന സലൂർ വ്യോമസേനാ താവളത്തിലെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്. സാനു (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6 മണിക്കായിരുന്നു സംഭവം. വ്യാമസേനാ ക്യാംപസിലെ 13 നമ്പർ പോസ്റ്റിൽ ഡ്യൂട്ടിക്ക് കയറി 10 മിനിറ്റ് കഴിഞ്ഞപ്പോൾ എകെ 103 റൈഫിൾ ഉപയോഗിച്ചു സ്വയം വെടിയുതിർക്കുകയായിരുന്നു.
വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നും താഴേക്ക് തെറിച്ച് വീഴുന്നത് കണ്ട് താഴെയുണ്ടായിരുന്ന ജവാൻ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിതീകരിച്ചതോടെ ഇഎസ്‌ഐ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മാേർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അച്ഛൻ: ശിവരാമൻ. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഹർശിവ്, ഹാർദ.
അതേസമയം ജോലി സമ്മർദ്ദമാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്. രണ്ടാഴ്ച മുൻപ് അവധിയിൽ വന്നിരുന്നപ്പോൾ മാനസിക സമ്മർദത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നെന്നും, ഡോക്ടർ മരുന്നും വിശ്രമവും നിർദേശിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ മരുന്നു കൃത്യമായി സാനു കഴിച്ചില്ലെന്നും മാനസിക സമ്മർദം അധികമായതായി രണ്ടു ദിവസം മുൻപ് വീഡിയോ കോളിൽ ഭാര്യയോട് പറഞ്ഞതായി സുലൂർ പോലീസ് പറഞ്ഞു.