ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിലടക്കം സീറ്റുധാരണയായി. 243 അംഗ നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിന് 61 സീറ്റ് നൽകും, അതിൽ 59 സീറ്റുകളിൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയുള്ളൂ. സഖ്യത്തിനൊപ്പം ചേർന്ന ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിക്കായി രണ്ട് സീറ്റുകൾ നീക്കിവയ്ക്കും. കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ച് 12ലും വിജയിച്ച സിപിഐ എംഎലിന് ഇത്തവണ 20 സീറ്റാണുള്ളത്. സിപിഐക്ക് ആറ് സീറ്റും സിപിഐഎമ്മിനു നാലും സീറ്റ് നൽകും.
അതുപോലെ വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റ് നൽകി. ബാക്കിവരുന്ന 137 സീറ്റുകളിൽ ആർജെഡി തീരുമാനമെടുക്കും. അതിൽ ഘടകക്ഷികൾക്ക് ആർജെഡി സ്വന്തം അക്കൗണ്ടിൽനിന്ന് സീറ്റ് നൽകും. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം അവസാനിക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപായാണ് ഇന്നലെ കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചത്. 48 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
അതേസമയം സീറ്റ് വിഭജനത്തിൽ എൻഡിഎയിലും പ്രതിസന്ധകൾ ഒഴിഞ്ഞതായാണ് വിവരം. ധാരണപ്രകാരം ലഭിച്ച 101 വീതം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ച് ബിജെപിയും ജെഡിയുവും പ്രചാരണത്തിൽ സജീവമാവുകയാണ്. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 29 സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ അവർക്കു ലഭിച്ച 6 വീതം സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.