തിരുവനന്തപുരം: പിതാവുമായി പിണങ്ങി ആക്കുളം പാലത്തിൽനിന്നും കായലിലേക്ക് ചാടിയ പതിനഞ്ച് വയസുകാരിക്കു രക്ഷകനായി വെള്ളായനി സ്വദേശിയായ വിനോദ്. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ വിനോദ് രക്ഷപ്പെടുത്താനായി പുറകെ ചാടി. പിന്നാലെ വെള്ളത്തിൽ മുങ്ങിപോകാതിരിക്കാനായി പെൺകുട്ടിയെ പിടിച്ചുനിർത്താനുള്ള ശ്രമമായി. ഇതിനിടെ ഫയർഫോഴ്‌സ് സംഘം എത്തി ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു.
അതേസമയം പത്താം ക്ലാസുകാരി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്നാണ് വിവരം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പോലീസിൽ കുടുംബം പരാതി നൽകാനിരിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം.