തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവുമായി തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ കൊണ്ടുവന്നത്.
തൂക്കത്തില്‍ കുറവുണ്ടായതിനും അളവില്‍ വ്യത്യാസം വന്നതിനും കാരണം ഇതാണെന്നും ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകുമെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ശബരിമലയില്‍ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് തട്ടാവിള കുടുംബമാണ്.‘ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തത്. അതല്ല ഇപ്പോള്‍ തിരികെ വന്നിരിക്കുന്നത്.
അതിന്റെ മോള്‍ഡ് എടുത്ത് മറ്റൊന്ന് ഉണ്ടാക്കിയിരിക്കുകയാണ്. തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നതാണ്, ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം. ഇവിടെ നടന്നിരിക്കുന്നത് വിശ്വാസകച്ചവടമാണ്. ഇതെക്കുറിച്ച് അന്വേഷണം വേണം’- മഹേഷ് പണിക്കർ പറഞ്ഞു.